
ഞാനെന്റെ കണ്ണുകളടച്ചു.
അതെന്നെ വിട്ടുപോകുന്നേയില്ല,
എന്റെ വീടിന്റെ മുകളിലേക്ക് പതിക്കുകയും
ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം
കവരുകയും ചെയ്യുന്ന
കശ്മീരിലെ തണുത്ത നിലാവ്.
ഞാൻ എന്റെ കൈകൾ തുറന്നു:
ഒന്നുമില്ല, ഒന്നുമേയില്ല. ഈ കരച്ചിൽ അന്യനാടിന്റേത്.
"നീ എപ്പോഴാണ് വീട്ടിലേക്ക് വരുന്നേ?"
ഉപ്പ ചോദിക്കുന്നു, വീണ്ടും ചോദിക്കുന്നു.
സമുദ്രം ഫോൺകമ്പിയിലേക്ക്
ഇരമ്പിയെത്തുന്നു.
ഞാൻ ഉച്ചത്തിൽ ചോദിച്ചു:
"നിങ്ങൾക്കെല്ലാവർക്കും സുഖമല്ലേ?"
ഫോൺകോൾ മുറിഞ്ഞുപോകുന്നു.
ഫോൺകമ്പിയിൽ നിന്നും
സമുദ്രജലം ഒഴിയുന്നു.
സമുദ്രം ശാന്തം, അതിനുമേൽ
കശ്മീരിലെ തണുത്ത പൂർണ്ണചന്ദ്രൻ.
അഘ ഷാഹിദ് അലി (1949-2001): കാശ്മീരി-അമേരിക്കൻ കവി. 1949 ഫെബ്രുവരി നാലിന് ന്യൂ ഡൽഹിയിൽ ജനിച്ച് കാശ്മീരിൽ വളർന്ന അഘ ഷാഹിദ് അലി, കശ്മീരിലും ഡെൽഹി സർവകലാശാലയിലും വിദ്യാഭ്യാസം പൂർത്തിയാക്കി. 1984ൽ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും പി.എച്.ഡി. നേടി. 1985ൽ അരിസോണ സർവ്വകലാശാലയിൽ നിന്നും എം.എഫ്.എ. നേടി. ഇന്ത്യയിലെയും യു.എസിലെയും സർവകലാശാലകളിൽ അദ്ധ്യാപകൻ ആയിരുന്നു.