അവസാനത്തെ പാനോപചാരം

അവസാനത്തെ പാനോപചാരം

നിക്കനോർ പാർറ
— നിക്കനോർ പാർറ

നമുക്ക് ഇഷ്ടമാണെങ്കിലും ഇല്ലെങ്കിലും
നമുക്ക് മൂന്ന് തിരഞ്ഞെടുക്കലാണുള്ളത്:
ഇന്നലെ, ഇന്ന്, നാളെ.

മൂന്നു പോലുമില്ല,
തത്ത്വചിന്തകർ പറയുന്ന പോലെ
ഇന്നലെ ഇന്നലെയാകുന്നു
അത് നമ്മുടെ ഓർമ്മയിൽ മാത്രമാണുള്ളത്:
ഇറുത്തെടുക്കപ്പെട്ട റോസാപ്പൂവിൽ നിന്നും
ഒരിതൾ കൂടി പറിക്കേണ്ടതില്ലല്ലോ.

കളിക്കാനുള്ള കാർഡുകൾ
രണ്ടെണ്ണം മാത്രമാണുള്ളത്:
വർത്തമാനവും ഭാവിയും.

എന്നാൽ രണ്ടെണ്ണം പോലുമില്ല.
വർത്തമാനം നിലനിൽക്കുന്നില്ലെന്നത്
എല്ലാവർക്കുമറിയുന്ന വസ്തുതയാണ്.
വര്‍ത്തമാനകാലത്തിന്റെ നിൽപ്പ്
ഭൂതകാലത്തിന്റെ വക്കിലാണ്,
അതാകട്ടെ അപ്പോൾത്തന്നെ
കഴിഞ്ഞുപോകും, യൗവ്വനം പോലെ.

അങ്ങനെ അവസാനം
നമുക്ക് ആകെയുണ്ടാകുന്നത്
നാളെ മാത്രമാകുന്നു,
ഒരിക്കലും വരാത്ത
ആ നാളേയ്ക്കായ്
ഞാനെന്റെ ഗ്ലാസ്സ് ഉയർത്തുന്നു.

അത് മാത്രമാണ് നമുക്ക്
നമ്മുടെ അധീനതയിലുള്ളത്.

“The Last Toast” by Nicanor Parra

നിക്കനോർ പാർറ (1914–2018): ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ചിലിയൻ കവി. അകവിത/പ്രതികവിതയുടെ പിതാവെന്ന് വിലയിരുത്തപ്പെടാറുണ്ട്.
« »