
നീലിമയേറിയ വേനല്‍ക്കാലരാവുകളില്‍
ഊടുവഴികളിലൂടെ കടന്നുപോകും ഞാന്‍,
കതിര്‍മുള്ളുകളേറ്റ്, പുല്‍നാമ്പുകളില്‍ ചവിട്ടി:
കിനാവുകണ്ടും, കാലടിയില്‍ കുളിരറിഞ്ഞും,
നഗ്നമാംശിരസ്സില്‍ തെന്നലിന്‍തലോടലേല്‍ക്കും
വാക്കൊന്നുമുരിയാടാതെ, ചിന്തയറ്റങ്ങനെ
അതിരറ്റസ്നേഹം നിറയുമെന്നാത്മാവില്‍,
എവിടേക്കെന്നില്ലാതെ ദൂരങ്ങള്‍താണ്ടി
ഭൂമിയില്‍ നാടോടിയെപ്പോലെ ഞാനലയും—
പെണ്ണൊപ്പമുള്ളവനിലെ അതേ ആനന്ദത്തോടെ.
അർത്യുർ റെംബോ (1854-1891): 37 വർഷത്തെ ജീവിതത്തിനിടയിൽ 15 മുതൽ 20 വയസ്സുവരെ മാത്രം കവിതകളെഴുതിയ ആർതർ റെംബോ സാഹിത്യത്തിലെ ആധുനികതയ്ക്ക് വഴിയൊരുക്കിയ ഫ്രഞ്ച് കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.