ശിശിരകാലരാത്രി

ശിശിരകാലരാത്രി

റ്റൊമാസ് ട്രാൻസ്ട്രോമർറ്റൊമാസ് ട്രാൻസ്ട്രോമർ

കൊടുങ്കാറ്റ് ഒരീണത്തിനായി
വീടിനോടു ചുണ്ടുചേർത്തൂതുന്നു.
തിരിഞ്ഞുംമറിഞ്ഞും കിടക്കുന്ന ഞാൻ
കണ്ണടച്ച്, കൊടുങ്കാറ്റിനെ വായിക്കുന്നു.

കുഞ്ഞിന്റെ കണ്ണുകൾ ഇരുട്ടിൽ വിടരുന്നു
കാറ്റോ കുഞ്ഞിനായി മൂളുന്നു.
ഇരുവർക്കും ഉലയുന്ന നാളങ്ങളോട് പ്രിയം
ഇരുവരും ഭാഷയിലേക്കുള്ള പാതിവഴിയിൽ.

കാറ്റിന് കുഞ്ഞിന്റേതുപോലുള്ള കൈകൾ, ചിറകുകൾ.
അഭയം തേടിയാളുകൾ മറ്റൊരിടം തേടിപ്പോകുന്നു.
ചുവരുകളെ ചേർത്തുപിടിച്ച് വീട്
അതിന്റെതന്നെ ലോകം കണ്ടെത്തുന്നു.

നമ്മുടെ മുറിയിൽ രാത്രി ശാന്തമാണ്.
തടാകത്തിൽ മുങ്ങിക്കിടക്കുന്ന ഇലകളെ പോലെ
പോയകാലടികളെല്ലാം ഇവിടെ അടക്കപ്പെട്ടിരിക്കുന്നു.
പുറത്ത് രാത്രി ക്ഷോഭിച്ചിരിക്കുന്നു.

ലോകത്തിനു മുകളിലൂടെ ഒരു മരണക്കാറ്റ് വീശുകയാണ്.
ഒരീണത്തിനായി അതതിന്റെ ചുണ്ട്
നമ്മുടെ ആത്മാവിനോട് ചേർത്തൂതുന്നു, അകം
പൊള്ളയായി പോകുമോയെന്ന് നാം ഭയക്കുന്നു.

"Winter Night" by Tomas Tranströmer

റ്റൊമാസ് ട്രാൻസ്ട്രോമർ (1931-2015): 1931 ഏപ്രില്‍ 15 ന് സ്റ്റോക്ക്‌ഹോമില്‍ ജനിച്ച ട്രാൻസ്ട്രോമർ, സാഹിത്യചരിത്രത്തിലും പിന്നീട് മനഃശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി. സാന്ദ്രമായ ബിംബങ്ങളിലൂടെ, യാഥാർഥ്യത്തിലേക്കുള്ള പുത്തൻ വാതായനം തുറന്ന ട്രാൻസ്ട്രോമർക്ക് 2011ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അറുപതിലേറെ ഭാഷകളിലേക്ക് ട്രാൻസ്ട്രോമറുടെ കവിതകൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

« »