
മുപ്പത് സെന്റീമീറ്റർ വ്യാസമുള്ളതായിരുന്നു ബോംബ്.
അതിന്റെ ആഘാതം ഏഴ് മീറ്ററോളമെത്തി.
നാല് പേർ മരിച്ചു, പതിനൊന്നുപേർക്ക് പരിക്കേറ്റു.
ഇതിനെചുറ്റി കാലത്തിന്റെയും വേദനയുടെയും
വലിയൊരു വലയമുണ്ട്, രണ്ട് ആശുപത്രികളും
ഒരു ശ്മശാനവും തകർന്നിട്ടുണ്ട്.
മരിച്ചൊരു യുവതിയെ അടക്കിയത്
നൂറ് കിലോമീറ്ററിലധികം അകലെയുള്ള
അവളുടെ നാട്ടിലാണെന്നതിനാൽ
വലയത്തിന്റെ വിസ്താരം പിന്നെയും കൂടുന്നു.
അവളുടെ മരണത്താൽ തനിച്ചായവൻ കരയുന്നത്
അകലെ കടലിനക്കരെയുള്ള നാട്ടിലായതിനാൽ
ലോകമാകെ ഈ പരിധിക്കുള്ളിലാകുന്നു.
ദൈവസന്നിധിയിലും അതിനപ്പുറവുമെത്തുന്ന
അനാഥരായവരുടെ കരച്ചിലിനെപ്പറ്റി
ഞാൻ പറയുന്നേയില്ല;
അതിൽ ഇല്ലാതാകുന്നു
വലയത്തിന്റെ പരിധി, ദൈവവും.
യഹൂദ അമിഹായ് (1924-2000): ഇസ്രയേലി കവി. ഹീബ്രു ഭാഷയിലെഴുതുന്ന യഹൂദ അമിഹായിയുടെ കവിതകൾ നാൽപ്പതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1924-ൽ ജർമ്മനിയിൽ ആയിരുന്നു ജനനം. ഹിറ്റ്ലറുടെ കാലത്ത് പലസ്തീനിലേക്ക് കുടിയേറി. 1948-ലെ അറബ്-ഇസ്രയേലി യുദ്ധകാലത്ത് അദ്ദേഹം ഇസ്രയേലി പ്രതിരോധ സേനയുടെ ഭാഗമായിരുന്നു. ഇക്കാലത്തെയും രണ്ടാം ലോകമഹായുദ്ധ കാലത്തെയും അനുഭവങ്ങൾ പല കവിതകളിലും കാണാം. ജർമ്മൻ ആയിരുന്നു കുടുംബത്തിന്റെ മാതൃഭാഷയെങ്കിലും പലസ്തീനിലേക്ക് കുടിയേറിയതിൽപ്പിന്നെ ഹീബ്രൂവിൽ എഴുത്തും വായനയും തുടരാനാണു അമിഹായി താല്പര്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹീബ്രൂ യൂണിവേഴ്സിറ്റിൽ പഠനം പൂർത്തിയാക്കി. കാവ്യഭാഷയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചതിനു 1982-ൽ അമിഹായിക്ക് കവിതയ്ക്കുള്ള ഇസ്രയേലി പ്രൈസ് ലഭിച്ചു.