പൂജ്യത്തെപ്പറ്റി ഒരു കവിത

പൂജ്യത്തെപ്പറ്റി ഒരു കവിത

ലോർണ ക്രോസിയർ
ലോർണ ക്രോസിയർ

സ്കൂളിൽ വെച്ച് നമുക്ക് മനസ്സിലാകാതെ
പോകുന്ന ഒന്നാണ് പൂജ്യം,
എന്തിനോട് ഗുണിച്ചാലും അത്
ഒന്നുമാകാതെ നിൽക്കുന്നു.

അലങ്കാരശാസ്ത്രം പഠിക്കുന്ന
ഗണിതജ്ഞനായ സുഹൃത്തിനോട്
ഞാൻ ചോദിച്ചു: പൂജ്യം ഒരു സംഖ്യയാണോ?
അതെ എന്ന അവന്റെ മറുപടി
എനിക്ക് വലിയ ആശ്വാസം നൽകി.

അതൊരു പ്രകൃതിദൃശ്യമാണെങ്കിൽ
മരുഭൂമിയാകുമായിരുന്നു,
ശരീരഘടനയിൽ അതിനെന്തെങ്കിലും
ചെയ്യാനുണ്ടെങ്കിൽ അതൊരു വായയോ
ഇല്ലാതെപോയ ശരീരഭാഗമോ
നഷ്ടമായ അവയവമോ ആയേനെ.

Ø

ഒന്നിനുമൊന്നിനും ഇടയിൽ
പൂജ്യം അതിന്റെ വഴി തുളയ്ക്കുന്നു,
എല്ലാം മാറ്റിമറിക്കുന്നു.
അത് ഇംഗ്ലീഷ് അക്ഷരമാലയുടെ
അകത്തേക്ക് വഴുതിക്കയറുന്നു,
ഒച്ചയില്ലാത്ത നാവിൽ അത് സ്വരാക്ഷരം,
അന്ധന്റെ കണ്ണിലെ കൃഷ്ണമണി,
അവൻ വിരൽത്തുമ്പിൽ പിടിക്കുന്ന
മുഖത്തിന്റെ വടിവ്.

Ø

വറ്റിയ കിണറിന്റെ അടിയിൽ നിന്നും
മുകളിലേക്ക് നോക്കുമ്പോൾ
നിങ്ങൾ കാണുന്നതാണ് പൂജ്യം,
അതിന്റെ ഉഗ്രമായ നീലിമ.

നിങ്ങളുടെ കുതികാൽ
ചിറകിനായി വെമ്പുമ്പോൾ
നിങ്ങൾ നിങ്ങളുടെ കഴുത്തിനു ചുറ്റും
കെട്ടുന്ന കയറാണത്.

തൂവലുകൾ കത്തുന്ന മണമറിഞ്ഞ്
കടലിലേക്ക് പതിക്കുമ്പോൾ
ഇക്കാറസിനു മനസ്സിലായി
പൂജ്യം എന്തെന്ന്.

Ø

കുന്നിൽ നിന്നും താഴേക്ക് നിങ്ങൾ
പൂജ്യത്തെ ഉരുട്ടിവിട്ടാൽ അത് വളരും,
പട്ടണങ്ങളും കൃഷിയിടങ്ങളും വിഴുങ്ങും
മേശമേൽ പൂജ്യംവെട്ടിക്കളിക്കുന്നവരെയും.

കാനഡയിലെ ഗോത്രത്തലവന്മാർ
ഉടമ്പടികളിൽ ഒപ്പുവെച്ചപ്പോൾ
അവരുടെ പേരിനൊപ്പം X എന്നെഴുതി,
ഇംഗ്ലീഷിൽ, X എന്നാൽ പൂജ്യം.

Ø

അലങ്കാരശാസ്ത്രജ്ഞനും
ഗണിതം പഠിക്കുന്നവനുമായ
സുഹൃത്തിനോട് ഞാൻ ചോദിച്ചു:
ലളിതമായി പറഞ്ഞാൽ
എന്താണ് പൂജ്യത്തിനർത്ഥം?
ഒന്നുമില്ല, അവൻ പറഞ്ഞു.

Ø

പൂജ്യം അശ്ലീലകലാകാരന്റെ അക്കമാണ്,
അയാൾ അതൊരു കള്ളപ്പേരിൽ
കത്തുകളിലൂടെ വരുത്തിക്കുന്നു.
അത് മരിക്കാനുള്ളവരുടെ നിരയിലെ
അവസാന മനുഷ്യന്റെ അക്കമാണ്,
ഗർഭം അലസിപ്പിക്കാൻ മൂന്ന് നിലകൾ
ചാടുന്നവളുടെ എണ്ണമാണ്.

Ø

പൂജ്യം തുടങ്ങുന്ന ഇടത്തുതന്നെ
ഒടുങ്ങുന്നു, പ്രയറി പുൽമേടുകളിലൂടെ
ദിവസം മുഴുവൻ കറങ്ങിയിട്ടും
എവിടെയുമെത്തിയില്ലല്ലോ എന്ന
തോന്നലിനോട് ചിലർ ഇതിനെ
താരതമ്യപ്പെടുത്തുന്നു.

Ø

ആദിയിൽ ദൈവം
പൂജ്യം സൃഷ്ടിച്ചു.

'Poem about Nothing' from the book Before the First Word

ലോർണ ക്രോസിയർ (1948-): കനേഡിയൻ കവി. ഇരുപത്തിയഞ്ചിലേറെ പുസ്തകങ്ങൾ. 1992 ലെ ഗവർണർ ജനറൽ അവാർഡ്, കവിതയ്ക്കുള്ള കനേഡിയൻ ഓതേഴ്‌സ് അസോസിയേഷൻ അവാർഡ്, നാഷണൽ മാഗസിൻ അവാർഡ് (സ്വർണ്ണ മെഡൽ) എന്നിവ ലഭിച്ചിട്ടുണ്ട് .
മേരി ഒലിവറിൻ്റെ ഒരു കവിത, രണ്ട് പരിഭാഷ

മേരി ഒലിവറിൻ്റെ ഒരു കവിത, രണ്ട് പരിഭാഷ

മേരി ഒലിവർ
മേരി ഒലിവറിൻ്റെ ‘How I go to the woods’ എന്ന കവിതയുടെ രണ്ടുതരം മലയാള പരിഭാഷകൾ. സ്രോതഭാഷയിൽ ഗദ്യകവിതയുടെ രൂപമാണ് ഈ കവിതയ്ക്ക്. ആദ്യത്തെ പരിഭാഷയിൽ ആ രൂപം മാറ്റിയിരിക്കുന്നു, സ്വരചേർച്ചയ്ക്കും ഒഴുക്കിനും പ്രാധാന്യം നൽകിയിരിക്കുന്നു. രണ്ടാമത്തെ പരിഭാഷയിൽ ഇങ്ങനെയുള്ള അമിതസ്വാതന്ത്ര്യം എടുത്തിട്ടില്ല. 

കാട്ടിൽ ഞാൻ പോകുന്നവിധം


കാട്ടിൽ തനിയെ പോകുന്നു ഞാൻ,
കൂട്ടരിലൊരാളെയും കൂട്ടാതെ;
കളിചിരിയും പറച്ചിലുമായി കഴിയു
മവർ കാടിനുചേരില്ലെന്നിരിക്കെ.

കിളികളോട് മിണ്ടും വന്മരത്തെ പുൽകും
എന്നെയാരും കാണാതിരിക്കട്ടെ.
ധ്യാനിക്കുവാൻ എനിക്കുണ്ട് ഒരു വഴി,
നിങ്ങൾക്ക് നിങ്ങളുടേതെന്നപോലെ.

തനിച്ചെന്നാൽ ആരുമേ
കാണില്ലെന്നുമാകാം.

മൺതിട്ടമേൽ പാഴ്ച്ചെടികളെന്നപോൽ
ഇരിക്കാമെനിക്ക്, നിശ്ചലം,
ഞാനിരിപ്പില്ലവിടെയെന്നോണം
കുറുനരികൾ പോകുവോളം.
കേൾക്കാം, പൂവുകൾ പാടുന്നതിൻ
കേൾവിപ്പെടാത്തൊരീണം.

കാട്ടിൽ എനിക്കൊപ്പം വന്നുവെങ്കിൽ
നിങ്ങൾ എനിക്കേറെ പ്രിയമുള്ളയാൾ.

കാട്ടിൽ ഞാൻ പോകുന്നത്


സാധാരണ, ഞാൻ കാട്ടിൽ പോകുന്നത് തനിച്ചാണ്, ഒരു സുഹൃത്തിനെയും കൂടെക്കൂട്ടില്ല, അവർ ചിരിയും പറച്ചിലുമായ് നടക്കുന്നവർ, അതുകൊണ്ടുതന്നെ കാടിന് ചേരാത്തവർ.

പാടുന്ന പക്ഷികളോട് ഞാൻ മിണ്ടുന്നതോ പ്രായംചെന്ന ആ ഇരുണ്ട വലിയ ഓക്കുമരത്തെ കെട്ടിപ്പിടിക്കുന്നതോ ആരും കാണരുതെന്നുണ്ട്. പ്രാർത്ഥിക്കാൻ എനിക്ക് എൻ്റെ രീതിയുണ്ട്, നിങ്ങൾക്കു നിങ്ങളുടേതും.

തന്നെയുമല്ല, തനിച്ചാകുമ്പോൾ എനിക്ക് അദൃശ്യയുമാകാം. ഒരു മൺകൂനയ്ക്കു മുകളിൽ അനങ്ങാതെയിരിക്കാം, കാട്ടുചെടികൾ എഴുന്നുനിൽക്കുംപോല, കുറുനരികൾ എന്നെയറിയാതെ പോകുവോളം. പൂവുകൾ പാടുന്ന കേൾവിപ്പെടാത്തൊരീണം കേൾക്കാം.

നിങ്ങൾ എന്നെങ്കിലും എനിക്കൊപ്പം കാട്ടിൽ വന്നുവെങ്കിൽ, ഞാൻ നിങ്ങളെ അത്രയേറെ സ്നേഹിച്ചിരിക്കും.

How I go to the woods

― Mary Oliver

Ordinarily, I go to the woods alone, with not a single friend, for they are all smilers and talkers and therefore unsuitable.

I don’t really want to be witnessed talking to the catbirds or hugging the old black oak tree. I have my way of praying, as you no doubt have yours.

Besides, when I am alone I can become invisible. I can sit on the top of a dune as motionless as an uprise of weeds, until the foxes run by unconcerned. I can hear the almost unhearable sound of the roses singing.

If you have ever gone to the woods with me, I must love you very much.

മേരി ഒലിവർ (1935-2019): അമേരിക്കൻ കവി. നാഷണൽ ബുക്ക് അവാർഡ്, പുലിറ്റ്സർ പ്രൈസ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ. സമീപകാലത്ത് അമേരിക്കയിൽ ഏറ്റവും അധികം വിൽക്കപ്പെട്ട കവിതാപുസ്തകങ്ങൾ മേരി ഒലിവറുടേതാണ്.
വാചകം

വാചകം

തദേവുഷ് ഡബ്രോവ്സ്കി

തദേവുഷ് ഡബ്രോവ്സ്കി
ഉണരുമ്പോൾ തടവറയിലാണെന്നു വരികയും നിങ്ങൾക്കറിയാത്ത ഭാഷയിലെഴുതിയ ഒരു വാചകമുള്ള തുണ്ടുകടലാസ്സ് കീശയിൽ കണ്ടെത്തുകയും ചെയ്യുന്ന പോലെയാകാം അത്.

ആ വാചകം നിങ്ങളുടെ ജീവിതത്തിലേക്കുള്ള താക്കോലാണെന്നു നിങ്ങളുറപ്പിക്കുന്നു. തടവറയുടെ താക്കോലും അതുതന്നെ.

അതിൻ്റെ അർത്ഥമറിയാൻ നിങ്ങൾ വർഷങ്ങളോളം ചെലവഴിക്കുന്നു, അങ്ങനെ ഒടുവിൽ നിങ്ങളത് മനസ്സിലാക്കുന്നു. എന്നാൽ മനസ്സിലാക്കിയിരുന്നത് തെറ്റായിരുന്നെന്ന് പിന്നീട് തിരിച്ചറിയുന്നു. അതിൻ്റെ അർത്ഥം തീർത്തും മറ്റൊന്നായിരുന്നു. അങ്ങനെ നിങ്ങൾക്കു രണ്ട് വാചകങ്ങളുണ്ടാകുന്നു.

പിന്നെയത് മൂന്നും നാലും പത്തുമായി പെരുകുന്നു, അവവെച്ചു നിങ്ങളൊരു പുതിയ ഭാഷയുണ്ടാക്കുന്നതുവരെ.

ആ ഭാഷയിൽ നിങ്ങളുടെ ജീവിതം നിങ്ങൾ നോവലായി എഴുതുന്നു. തടവറ തുറന്നുകിടക്കുകയായിരുന്നെന്ന കാര്യം പ്രായമാകുമ്പോഴാണ് നിങ്ങൾ ശ്രദ്ധിക്കുന്നത്.

നിങ്ങൾ പുറംലോകത്തേക്കിറങ്ങുന്നു. അതിൻ്റെ നീളവും വീതിയും നടന്നെടുക്കുന്നു, നിങ്ങൾക്കറിയാത്ത ഭാഷയിലെ ആ ഒരൊറ്റ വാചകത്തിനായി ആഗ്രഹിച്ചുകൊണ്ട്, ഒരു വന്മരത്തിൻ്റെ തണൽ വരെ.

'Sentence' by Tadeusz Dabrowski from The New Yorker (July 22, 2019, Issue)

തദേവുഷ് ഡബ്രോവ്സ്കി (ജനനം 1979): പോളിഷ് കവിയും നിരൂപകനും. ആറിലേറെ കവിതാസമാഹാരങ്ങൾ. യൂറോപ്പിലെ സമീപകാല കവികളിൽ ഏറ്റവും പ്രധാനി. ടോപോസ് എന്ന മാസികയുടെ എഡിറ്റർ.
പൊരുത്തപ്പെടൽ

പൊരുത്തപ്പെടൽ

റാഫേൽ കഡേനാസ്
റാഫേൽ കഡേനാസ്
കവിതേ, നമുക്കൊരു യോജിപ്പിലെത്താം.
നീ അർത്ഥമാക്കാത്ത കാര്യങ്ങൾ പറയാൻ
ഞാൻ നിന്നെ നിർബന്ധിക്കില്ല,
എൻ്റെ ആഗ്രഹങ്ങളോട് നിനക്ക്
ഇഷ്‌ടക്കേടുണ്ടാകാനും ഇടവരില്ല.
നമ്മളിരുവരും ഏറെ പോരടിച്ചിരിക്കുന്നു.
എനിക്ക് അറിവില്ലാത്ത പലതും
നിനക്ക് അറിയാമെന്നിരിക്കെ
എന്നെപ്പോലെയായിരിക്കാൻ
നീ ശഠിക്കുന്നതെന്തിന്?
എന്നിൽ നിന്നും വിടുതൽ നേടി
അകന്നു പോകൂ,
പിന്തിരിഞ്ഞു നോക്കാതിരിക്കൂ.
സമയം കളയാതെ വേഗം രക്ഷപ്പെടൂ.
നോക്കൂ, എപ്പോഴും നീ
എന്നെയും കവിഞ്ഞ് നിൽക്കാറുണ്ട്,
നിന്നെ പ്രചോദിപ്പിക്കുന്നത്
എങ്ങനെ പറയണമെന്ന് നിനക്കറിയാം,
എനിക്കതറിയില്ല,
കാരണം നീ നിന്നെയും കവിയുന്നു,
നിന്നിൽ സ്വയം അംഗീകരിക്കപ്പെടാൻ
ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
എനിക്ക് പലവിധ മോഹങ്ങളുണ്ട്
നിനക്ക് അങ്ങനെയൊന്നുമില്ല,
കടന്നുപോകുന്ന കൈകളേതെന്ന് നോക്കാതെ
നീ നിൻ്റെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു,
നീ കൈവിട്ടുപോകുമ്പോൾ അത് കരുതുന്നു
നിന്നെയത് സ്വന്തമാക്കിയിട്ടുണ്ടെന്ന്,
എഴുന്നുനിൽക്കുന്ന ഒരു വസ്തുപോലെ.
എഴുതുന്നയാളെ നിൻ്റെ ദിശയിലേക്ക്
നിർബന്ധിച്ച് കൊണ്ടുവരൂ,
അയാൾക്കാകെ അറിയാവുന്നത്
എങ്ങനെ ഒളിപ്പിക്കാമെന്നും
പുതിയതിനെ മറച്ചുവെക്കാമെന്നും
എങ്ങനെ ഒന്നുമില്ലാതാക്കാമെന്നുമാണ്.
അയാൾ കാണിച്ചുതരുന്നത്
ആവർത്തിച്ചു പഴകി തളർന്നതിനെയാണ്.

കവിതേ,
നിന്നിൽ നിന്നും എന്നെ
അകറ്റി നിർത്തിയാലും.

“Las Paces” by Rafael Cadenas

റാഫേൽ കഡേനാസ് (1930-): വെനസ്വേലൻ കവിയും പരിഭാഷകനും. മിഗ്വേൽ ഡെ സെർവാന്റെസ് പ്രൈസ്, സാഹിത്യത്തിനുള്ള ദേശീയ പുരസ്കാരം, കവിതയ്ക്കുള്ള ഹുവാൻ അന്തോണിയോ പെരെസ് ബൊനാൾഡെ അന്താരാഷ്ട്ര പുരസ്കാരം, ഗാർസിയ ലോർക്ക പ്രൈസ് തുടങ്ങിയ ലഭിച്ചിട്ടുണ്ട്.
നമുക്ക് എന്താണുള്ളത്

നമുക്ക് എന്താണുള്ളത്

വാർസൻ ഷയർ

നമ്മുടെ ആണുങ്ങൾ നമ്മുടെ സ്വന്തമല്ല.
ഒരു ഉച്ചയ്ക്ക് ഞങ്ങളെ വിട്ടുപോയ
എന്റെ അച്ഛൻ പോലും എന്റേതല്ല.
ജയിലിൽ കഴിയുന്ന സഹോദരനും എന്റേതല്ല.
നാട്ടിലേക്ക് മടങ്ങി, തലയ്ക്ക് വെടിയേറ്റ
അമ്മാവന്മാർ പോലും എന്റേതല്ല.
തെരുവിൽ കുത്തേറ്റ
അകന്നസഹോദരങ്ങളും എന്റേതല്ല.

പിന്നെയുള്ളത് ഞങ്ങൾ പ്രേമിക്കാൻ
ശ്രമിച്ച ആണുങ്ങളാണ്,
അവർ പറയുന്നു:
ഞങ്ങൾ ഏറെ നഷ്ടം പേറുന്നവരാണെന്ന്,
കറുപ്പേറെ പൊതിഞ്ഞവരാണെന്ന്,
കനമേറിയവരായതിനാൽ കൂടെക്കൂട്ടാനാകില്ലെന്ന്,
പ്രേമിക്കാൻ ആകാത്തവിധം ദുഃഖിതരാണെന്ന്.
പിന്നെ അവരും വിട്ടുപോകുന്നു
ഞങ്ങൾ അവർക്കുവേണ്ടിയും കരയുന്നു.

ഇതിനായിട്ടാണോ നമ്മൾ ഇവിടെയുള്ളത്?
അടുക്കള മേശമേലിരുന്ന് വിരലുകളിൽ
മരിച്ചവരുടെയോ വിട്ടുപോയവരുടെയോ
പോലീസ് കൊണ്ട് പോയവരുടെയോ
ലഹരിയ്ക്ക് അടിമപ്പെട്ടു പോയവരുടെയോ
രോഗം ബാധിച്ച് ഇല്ലാതായവരുടെയും
മറ്റു പെണ്ണുങ്ങൾ തട്ടിയെടുത്തവരുടെയോ
എണ്ണമെടുക്കാൻ?

എന്തൊരു അസംബന്ധമാണ്!

നിന്റെ തൊലിമേൽ നോക്ക്,
അവളുടെ വായയിലേക്ക്,
ഈ ചുണ്ടുകളിലേക്ക്, ആ കണ്ണുകളിലേക്ക്,
എന്റെ ദൈവമേ, ആ പൊട്ടിച്ചിരി ഒന്ന് കേൾക്ക്.

നമ്മുടെ ജീവിതത്തിലേക്ക്
നമ്മൾ അനുവദിച്ചു കൊടുക്കേണ്ട
ഒരേയൊരു ഇരുട്ട് രാത്രിയുടേതാകണം,
അപ്പോൾപ്പോലും നമുക്ക് നിലാവുണ്ട്.

വാർസൻ ഷയർ (1988-): കെനിയയിൽ സൊമാലി ദമ്പതികളുടെ മകളായി 1988 ആഗസ്റ്റ് ഒന്നിന് ജനനം. വാർസൻ ഷയറിന് ഒരു വയസ്സുള്ളപ്പോൾ കുടുംബം യുകെയിലേക്ക് കുടിയേറി. ക്രിയേറ്റീവ് റൈറ്റിങ്ങിൽ ബിരുദം നേടി. Teaching My Mother How To Give Birth എന്ന പേരിൽ 2011-ൽ ഒരു ചാപ്പ്ബുക്ക് പ്രസിദ്ധീകരിച്ചു. Her Blue Body (2015), Bless the Daughter Raised by a Voice in Her Head (2022) എന്നിവ കവിത സമാഹാരങ്ങൾ. ബ്രുണൽ സർവ്വകലാശാലയുടെ പ്രഥമ ആഫ്രിക്കൻ പോയട്രി പ്രൈസ് 2013-ൽ വാർസൻ ഷയറിനായിരുന്നു. ഇതേവർഷം ലണ്ടന്റെ ആസ്ഥാന യുവകവിയായി തിരഞ്ഞെടുക്കപ്പെട്ടു. 2018-ൽ റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിൽ അംഗമായി.
»