കേണൽ

കേണൽ

കരോളിൻ ഫോർഷേകരോളിൻ ഫോർഷേ

നിങ്ങൾ കേട്ടത് സത്യമാണ്. ഞാൻ അയാളുടെ വീട്ടിൽ ചെന്നിരുന്നു. അയാളുടെ ഭാര്യ കാപ്പിയും പഞ്ചസാരയും ഒരു ട്രേയിൽ കൊണ്ടുവന്നു. അയാളുടെ മകൾ നഖങ്ങൾ വെട്ടിമിനുക്കുകയായിരുന്നു, മകൻ രാത്രി പുറത്തുപോയി. അവിടെ ദിനപത്രങ്ങളുണ്ടായിരുന്നു, വളർത്തുനായ്ക്കളുണ്ടായിരുന്നു, അയാൾക്കരികിലെ തലയണപ്പുറത്ത് ഒരു പിസ്റ്റളുമുണ്ടായിരുന്നു. വീടിനു മുകളിലൂടെ കറുത്ത ചരടിൽ ചന്ദ്രൻ അനാവൃതമായി തൂങ്ങിനിന്നു. ടെലിവിഷനിൽ പോലീസുകാരുടെ പരിപാടിയായിരുന്നു. അത് ഇംഗ്ലീഷിലായിരുന്നു. വീടിനു ചുറ്റുമുള്ള മതിലുകളിൽ പൊട്ടിയ കുപ്പിച്ചില്ലുകൾ പതിപ്പിച്ചിരുന്നു, ഒരാളുടെ കാൽമുട്ടുകൾ ചുരണ്ടിയെടുക്കാനോ കൈകൾ ചീളുകളായി ഉരിഞ്ഞെടുക്കാനോ പാകത്തിൽ. ജനലുകളിൽ മദ്യശാലകളിലേതുപോലുള്ള ഇരുമ്പഴികൾ. ഞങ്ങൾ അത്താഴം കഴിച്ചു, ആട്ടിറച്ചി, നല്ല വീഞ്ഞ്. വേലക്കാരിയെ വിളിക്കാൻ മേശപ്പുറത്ത് ഒരു സ്വർണ്ണമണി വെച്ചിരുന്നു. വേലക്കാരി പച്ചമാങ്ങകളും ഉപ്പും ഒരുതരം അപ്പവും കൊണ്ടുവന്നു. ഈ രാജ്യം എങ്ങനെയുണ്ടെന്ന് എന്നോടു ചോദിച്ചു. സ്പാനിഷിൽ ഒരു ചെറിയ പരസ്യമുണ്ടായിരുന്നു. അയാളുടെ ഭാര്യ എല്ലാം എടുത്തുമാറ്റി. ഭരിക്കുന്നത് എത്ര ബുദ്ധിമുട്ടായിത്തീർന്നിരിക്കുന്നു എന്നതിനെക്കുറിച്ചും സംസാരമുണ്ടായി. ടെറസിലിരുന്ന തത്ത 'ഹലോ' പറഞ്ഞു. കേണൽ അതിനോട് വായടയ്ക്കാൻ പറഞ്ഞുകൊണ്ട്, മേശയിൽനിന്നും എഴുന്നേറ്റു. എന്റെ സുഹൃത്ത് കണ്ണുകൾകൊണ്ട് എന്നോട് പറഞ്ഞു: ഒന്നും പറയരുതേ. കേണൽ തിരിച്ചുവന്നു, പലചരക്ക് വീട്ടിലെത്തിക്കാൻ ഉപയോഗിക്കുന്ന ചാക്കുമായി. അയാൾ അതിൽനിന്ന് അനേകം മനുഷ്യച്ചെവികൾ മേശപ്പുറത്തേക്ക് ചൊരിഞ്ഞു. ഉണക്കിയ പീച്ച് കഷണങ്ങൾ പോലെയായിരുന്നു അവ. ഇങ്ങനെയല്ലാതെ ഇത് പറയാൻ മറ്റൊരു വഴിയില്ല. അയാൾ അവയിലൊന്ന് കൈയിലെടുത്തു, ഞങ്ങളുടെ മുഖത്തിനുനേരെ വീശി, പിന്നെ വെള്ളമുള്ള ഗ്ലാസിലേക്കിട്ടു. അതിനതിൽ ജീവൻ കിട്ടി. ഈ തമാശകളൊക്കെ എനിക്ക് മതിയായെന്ന് അയാൾ പറഞ്ഞു. ആരുടെയെങ്കിലും അവകാശങ്ങളെക്കുറിച്ചാണെങ്കിൽ, നിങ്ങളുടെ ആളുകളോട് സ്വയമങ്ങ് പോയുണ്ടാക്കാൻ പറ. അയാൾ കൈകൊണ്ട് ചെവികളെല്ലാം നിലത്തേക്ക് തൂത്തിട്ടുകൊണ്ട് അവസാനത്തെ വീഞ്ഞുമായി ഗ്ലാസ് ഉയർത്തി. 'നിങ്ങളുടെ കവിതയ്ക്കായി, അല്ലേ?' അയാൾ പറഞ്ഞു. നിലത്തുകിടന്ന ചെവികളിൽ ചിലത് അയാളുടെ ഒച്ചയുടെ ശകലം പിടിച്ചെടുത്തു. ചില ചെവികൾ നിലത്തോടുചേർന്നമർന്നു.

കരോളിൻ ഫോർഷേ (Carolyn Forché, 1950) അമേരിക്കൻ കവിയും മനുഷ്യാവകാശ പ്രവർത്തകയുമാണ്. എൽ സാൽവദോറിലെ രാഷ്ട്രീയഹിംസയെക്കുറിച്ചുള്ള അനുഭവങ്ങൾ അവരുടെ കവിതകളിൽ പ്രതിഫലിക്കുന്നു.
കവിതയ്ക്ക് ഒരു ആമുഖം

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്ബില്ലി കോളിൻസ്

ഒരു കവിതയെടുത്ത്
വർണ്ണച്ചില്ലെന്നപോലെ അതിനെ
വെളിച്ചത്തേക്കുയർത്തിപ്പിടിച്ചു നോക്കാൻ
ഞാൻ അവരോട് ആവശ്യപ്പെടുന്നു

അല്ലെങ്കിൽ അതിന്റെ
തേനറയോട് കാതുചേർത്തു വെക്കാൻ.

കവിതയ്ക്കുള്ളിലേക്ക് ഒരു എലിയെ ഇറക്കിവിട്ട്
അതെങ്ങനെ പുറത്തേക്കുള്ള വഴി
കണ്ടെത്തുന്നെന്ന് നോക്കാനും
ഞാൻ ആവശ്യപ്പെടുന്നു

അല്ലെങ്കിൽ കവിതയുടെ മുറിക്കുള്ളിലൂടെ
നടന്ന്, വെളിച്ചത്തിനായുള്ള സ്വിച്ചിനായി
പരതി ചുവരറിയാനും ഞാൻ പറയുന്നു.

തീരത്തുനിൽക്കുന്ന കവിയുടെ പേരിനു നേരെ
കൈവീശിക്കൊണ്ട് കവിതയുടെ പ്രതലത്തിലൂടെ
തെന്നിനീങ്ങണമെന്നാണ് എന്റെ ആഗ്രഹം.

എന്നാൽ അവർക്കു വേണ്ടത്
കവിതയെ ഒരു കസേരയിൽ കയറിൽക്കെട്ടി
പീഡിപ്പിച്ച് കുമ്പസാരിപ്പിക്കലും.

എന്താണത് ശരിക്കും അർത്ഥമാക്കുന്നതെന്നറിയാൻ
ഒരു നീണ്ട കുഴൽ കൊണ്ട് അവരതിനെ
പ്രഹരിക്കാൻ തുടങ്ങുന്നു.

ബില്ലി കോളിൻസ് (1941-): അമേരിക്കൻ കവി. 2001 മുതൽ 2003 വരെയുള്ള കാലയളവിൽ യു.എസ് പോയറ്റ് ലൂറെറ്റ് ആയിരുന്നു.
കാന്റോ ഒൻപത്

കാന്റോ ഒൻപത്

ടോണിനോ ഗുവേരടോണിനോ ഗുവേര

നൂറ് ദിവസമെങ്കിലുമായി മഴ പെയ്യുകയായിരുന്നിരിക്കണം,
എല്ലാ ചെടികളുടെയും വേരുകളിൽ
        കുതിർന്നിറങ്ങിയ വെള്ളം
ഗ്രന്ഥശാലയിലെത്തി, മഠത്തിനുള്ളിൽ
അടച്ചുവെച്ച വിശുദ്ധവാക്കുകളെയെല്ലാം നനച്ചു.

കാലാവസ്ഥ നന്നായി വന്നപ്പോൾ
സജാത്-നോവ, ഏറ്റവും ഇളയ സന്യാസി,
ഒരു കോണിയുമെടുത്ത് പുസ്തകമെല്ലാം
മേൽക്കൂരയിലെത്തിച്ചു, വെയിലത്ത്,
താളുകളുണങ്ങുന്നതും കാത്തിരുന്നു.

നല്ല കാലാവസ്ഥയായിരുന്ന ഒരു മാസം,
പുസ്തകങ്ങൾ ജീവന്റെ ലക്ഷണമെന്തെങ്കിലും
നൽകുന്നതും കാത്ത് സന്യാസി
മുറ്റത്ത് മുട്ടുകുത്തിയിരുന്നു.
ഒടുവിൽ ഒരു പ്രഭാതത്തിൽ താളുകൾ
ഇളംകാറ്റിൽ പയ്യെ മർമ്മരമുണ്ടാക്കി തുടങ്ങി.

മേൽക്കൂരയിൽ തേനീച്ചക്കൂട്ടം
വന്നെത്തിയതുപോലെയായിരുന്നു ആ ശബ്ദം,
അവൻ കരയാൻ തുടങ്ങി, കാരണം
പുസ്തകങ്ങൾ സംസാരിക്കുകയായിരുന്നു.

ടോണിനോ ഗുവേര (1920–2012): ഇറ്റാലിയൻ കവിയും എഴുത്തുകാരനും തിരക്കഥാകൃത്തും. ഫെഡറിക്കോ ഫെല്ലിനി, മിക്കലാഞ്ചലോ അന്റോണിയോണി, ആന്ദ്രേ താർക്കോവ്സ്കി, തിയോ ആഞ്ചലോപൗലോസ് തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചു. Amarcord, Blow-Up, L’Avventura, Nostalghia തുടങ്ങിയ ലോകപ്രശസ്ത സിനിമകളുടെ തിരക്കഥാകൃത്ത്.
കിണർ

കിണർ

തദേവുഷ് ഡബ്രോവ്സ്കിതദേവുഷ് ഡബ്രോവ്സ്കി

മഞ്ഞുകാലത്തിന്റെ ചാലിലൂടെ രാത്രിവണ്ടി
ബോബ്‌സ്ലെഡ് പോലെ തെന്നിപ്പായുന്നു,
താഴ്‌വരയിൽ ഉറക്കത്തിന്റെ മങ്ങിയ
പൊൻവെളിച്ചത്തിൽമൂടി പേരില്ലാത്തൊരു
ചെറുപട്ടണം, അവിടെവെച്ചാണ് ഞാൻ
ആദ്യമായി എ.യുടെ മുലകളിൽ തൊട്ടത്,
അതവളെ ഗർഭിണിയാക്കുമോ എന്നുറപ്പില്ലാതെ.
ഡിസംബർ, തൊണ്ണൂറുകളുടെ ഒടുവിൽ.
ക്രിസ്മസ് വിളക്കുകൾ ചിതറിയ
ചന്തയിൽ, മൾഡ് വീഞ്ഞിന്റെ ആവിയിൽ,
കീശയിൽ നിറയെ എഴുതിത്തുടങ്ങിയ
കവിതകളുമായി—അവയാകട്ടെ
ഭാവിയെക്കുറിച്ചോ അർത്ഥത്തെക്കുറിച്ചോ
ഒന്നും ചോദിച്ചിരുന്നില്ല.
ഒരു സംഗീതപ്പെട്ടിക്കുള്ളിലാണെന്നു
ഞങ്ങൾക്കു തോന്നി. പല മുഖങ്ങളുള്ള
ദൈവം അന്ന് ലോകം ഭരിച്ചിരുന്നില്ല.
ഉണ്ടെന്നുള്ളതിന്റെ ഉറപ്പായിരുന്നു സ്പർശം.
രാത്രിവണ്ടി പൂച്ചയെപ്പോലെ
ആ ചെറുപട്ടണത്തിന്റെ വെളിച്ചത്തിൽ
ഉരുമ്മിക്കടന്നുപോകുന്നു, വല്ലാത്ത ധൃതിയിൽ,
തൊണ്ണൂറുകളുടെ ഒടുവിൽ ഞാൻ അവളുടെ
വിളറിയ തുടുത്ത മുലകളിൽ ഉരുമ്മിയതുപോലെ.
ആ വെളിച്ചത്തിലേക്കു ഞാൻ നോക്കുന്നു, ഒന്നും
തോന്നുന്നില്ല. തുരങ്കത്തിലേക്കു കടക്കുന്നു.
ഞാൻ സ്വപ്നം കാണുന്നു, കിണറ്റിലേക്കു
വിളിച്ചുചോദിക്കുന്നതായി: നീ ഇപ്പോഴും
അവിടെയുണ്ടോ? കേൾക്കുന്നു: നീ ഇപ്പോഴും
അവിടെയുണ്ടോ? ഉണ്ട്—ഞാൻ പറയുന്നു.
ഞാൻ കേൾക്കുന്നു: ഉണ്ട്.

തദേവുഷ് ഡബ്രോവ്സ്കി (ജനനം 1979): പോളിഷ് കവി, ഉപന്യാസകാരൻ, സാഹിത്യനിരൂപകൻ. പത്ത് കവിതാസമാഹാരങ്ങളുടെ രചയിതാവ്. കവിതകൾ മുപ്പതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കോഷ്ചെൽസ്കി പുരസ്കാരം, ഹൂബർട്ട് ബുർദ പുരസ്കാരം, ഹോർസ്റ്റ് ബീനക് കവിതാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

കത്ത്

കത്ത്

മാർക്ക് സ്ട്രാൻഡ്മാർക്ക് സ്ട്രാൻഡ്

For Richard Howard

ആളുകൾ പാടത്തിനു കുറുകെ ഓടുകയാണ്,
അവരുടെ പോക്കറ്റുകളിൽ നിന്നും പേനകൾ വീഴുന്നു.
നടക്കാനിറങ്ങുന്നവർ അവ എടുത്തുകൊള്ളും.
കത്തുകളെഴുതപ്പെടുന്നതിൻ്റെ ഒരു രീതി ഇതാണ്.

കാര്യങ്ങൾ എങ്ങനെ മറ്റുള്ളവരിലേക്ക് ചെന്നുവീഴുന്നു!
ഇനിമേൽ എൻ്റേതല്ലെന്നാകുന്ന ഞാൻ, ഒരപരിചിതൻ്റെ
നിഴലിൽ ഉറക്കത്തിലാകുന്നു, ഇപ്പോൾ അയാൾക്ക്
ഉടുവസ്ത്രമാകുന്നു, പിന്നെ അവനെയും കൂട്ടിപ്പോകുന്നു.

ഈ കത്ത് ഞാൻ എഴുതുമ്പോൾ ഉച്ചയാണ്.
ആരുടെയോ ജീവിതം എൻ്റെ കൈകളിലായിരിക്കുന്നു.
സൂര്യൻ കെട്ടിടങ്ങളെ വെളുപ്പിച്ചെടുക്കുന്നു.
എനിക്കാകെയുള്ളത് ഇതാണ്, അതെല്ലാം
ഞാൻ നിനക്ക് നൽകുന്നു. നിൻ്റേത്,

മാർക്ക് സ്ട്രാൻഡ് (1934–2014): കനേഡിയയിൽ ജനിച്ച അമേരിക്കൻ കവിയും പരിഭാഷകനും. കവിതയ്ക്കുള്ള പുലിറ്റ്സർ പ്രൈസ്, വാലസ് സ്റ്റീവെൻസ് അവാർഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ നേടി.
»