നിങ്ങൾക്കാവില്ല

നിങ്ങൾക്കാവില്ല

ഗോപാ‍ല്‍ ഹൊണാല്‍ഗെരെഗോപാ‍ല്‍ ഹൊണാല്‍ഗെരെ

I

ഉറക്കം വരുത്താൻ നിങ്ങൾക്കാവില്ല
നിങ്ങൾക്കത് സ്വപ്നം കാണാനേ കഴിയൂ.
ശീതീകരിച്ച മുറിയിൽ
മൂട്ടയില്ലാത്ത മെത്തയൊരുക്കാനും.

നിങ്ങളുടെ ഉറക്കമില്ലായ്‌മയോട്
എങ്ങനെ ‘ശുഭരാത്രി’ നേരണമെന്നു
പഠിപ്പിക്കാൻ യേശുവിനാകില്ല.

നിങ്ങളുടെ നിദ്രാവിഹീനതയ്ക്കു
എങ്ങനെ താരാട്ടുപാടാമെന്നു
പഠിപ്പിക്കാൻ പുണ്യാളന്മാർക്കും.

മരുന്നുകളും ‘എങ്ങനെ നന്നായി ഉറങ്ങാം’ എന്ന 
അമേരിക്കൻ ബെസ്റ്റ് സെല്ലറും പോലെത്തന്നെ
പ്രാർത്ഥനകളും കുമ്പസാരങ്ങളും വിഫലം.

II

പാപപരിഹാരത്തിന്റെയും
ദൈവത്തിന്റെയും
ഉറക്കത്തിന്റെയും ലളിതമായ വരവിനായി
നിങ്ങൾ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്,
നിങ്ങളെ നിങ്ങളുടെതന്നെ ചുമലിൽ
നിങ്ങൾ ചുമക്കേണ്ടതുണ്ട്...
കരഞ്ഞുകൊണ്ടിരിക്കുന്ന ആ കുഞ്ഞിനെ,
നിങ്ങളുടെ പിരിമുറുക്കങ്ങളെല്ലാം
ജന്മനാ കിട്ടിയിട്ടുള്ള
രോഗിയായ ആ കുഞ്ഞിനെ,
വാത്സല്യപൂര്‍വ്വം തലോടൂ.
അവന് മുത്തശ്ശിക്കഥകൾ പറഞ്ഞുകൊടുക്കൂ
നേഴ്സറി പാട്ടുകൾ പാടികൊടുക്കൂ
ഇരുണ്ട മേഘങ്ങൾ ചന്ദ്രനോടൊത്ത്
കളിക്കുന്നത് കാണിച്ചുകൊടുക്കൂ
നക്ഷത്രങ്ങളെ കാണിച്ചുകൊടുക്കൂ
വേനൽമരങ്ങൾക്കിടയിൽ നക്ഷത്രങ്ങൾ
പൂക്കളെ പോലെ തിളങ്ങുന്നത് കാണിക്കൂ
എന്നിട്ടവനോട് പറയൂ,
എങ്ങനെ ഒരു നല്ലകുട്ടിയായി വളരാമെന്ന്.
അവന് മനസ്സിലായാലും ഇല്ലെങ്കിലും
രാമനെപ്പറ്റി ബുദ്ധനെപ്പറ്റി
യേശുവിനെപ്പറ്റി അവനോട് പറയൂ,
നിങ്ങൾ ഉറക്കത്തിലേക്ക് വീഴുംവരെ.

ഗോപാ‍ല്‍ ഹൊണാല്‍ഗെരെ (1942–2003): കർണ്ണാടകയിൽ നിന്നുള്ള ഇന്ത്യൻ ഇംഗ്ലീഷ് കവിയായിരുന്നു. ആദ്യത്തെ രണ്ട് പുസ്തകങ്ങൾ റൈറ്റേഴ്സ് വർക്ക്ഷോപ്പ് പുറത്തിറക്കി. പിന്നീട് നാല് കവിതാസമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചുവെങ്കിലും അധികം ആളുകൾക്കിടയിലേക്ക് എത്തിപ്പെട്ടിരുന്നില്ല. സമാഹരിച്ച കവിതകൾ 2020ൽ പോയട്രിവാല പുറത്തിറക്കി.

വിധിയുമൊത്തൊരു പാനോപചാരം

വിധിയുമൊത്തൊരു പാനോപചാരം

ഗോപാ‍ല്‍ ഹൊണാല്‍ഗെരെഗോപാല്‍ ഹൊണാല്‍ഗെര
 
ഓരോ മുന്തിരിക്കുരുവിലും
അത് കുടിക്കേണ്ടയാളുടെ പേര്
എഴുതപ്പെട്ടിരിക്കുന്നു.

പിഴിയാനും അരിച്ചെടുക്കാനും
കൈയ്യിലൊരു വീഞ്ഞുഗ്ലാസ്സ്
ഉയർത്താനും മാത്രമാണ്
നിങ്ങളുടെ മണിയടികളിലൂടെ
സാധിക്കുകയുള്ളൂ.

മുന്തിരിയിൽ എഴുതപ്പെട്ട പേര്
നിങ്ങളുടേത് ആണെങ്കിൽ
നിങ്ങളത് കുടിക്കുന്നു.

അല്ലെങ്കിൽ നിങ്ങളത്
സുഹൃത്തിന് കൈമാറുന്നു;
അങ്ങനെ അതിന്മേൽ
എഴുതപ്പെട്ടിരിക്കുന്ന പേര്
യേശുവിന്റേതാകുന്നു.

ഗോപാ‍ല്‍ ഹൊണാല്‍ഗെരെ (1942–2003): കർണ്ണാടകയിൽ നിന്നുള്ള ഇന്ത്യൻ ഇംഗ്ലീഷ് കവിയായിരുന്നു. ആദ്യത്തെ രണ്ട് പുസ്തകങ്ങൾ റൈറ്റേഴ്സ് വർക്ക്ഷോപ്പ് പുറത്തിറക്കി. പിന്നീട് നാല് കവിതാസമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചുവെങ്കിലും അധികം ആളുകൾക്കിടയിലേക്ക് എത്തിപ്പെട്ടിരുന്നില്ല. സമാഹരിച്ച കവിതകൾ 2020ൽ പോയട്രിവാല പുറത്തിറക്കി.

പുത്തൻ ചെരുപ്പുകളെ മെരുക്കിയെടുക്കേണ്ടവിധം

പുത്തൻ ചെരുപ്പുകളെ മെരുക്കിയെടുക്കേണ്ടവിധം

ഗോപാ‍ല്‍ ഹൊണാല്‍ഗെരെഗോപാ‍ല്‍ ഹൊണാല്‍ഗെരെ

for tirumalesh

അവരെ ഒരുമിച്ചു നിർത്തരുത്
പരസ്പരം സംസാരിക്കാൻ അനുവദിക്കരുത്
അവരൊരു ട്രേഡ് യൂണിയൻ തുടങ്ങിയേക്കും.

ക്ലോക്ക്, നിയമപുസ്തകങ്ങൾ, കലണ്ടർ,
ദേശീയപതാക, ഗാന്ധിയുടെ ചിത്രം, പത്രം
ഇവയൊന്നിന്റെയും അടുത്തേക്ക് അടുപ്പിക്കരുത്.
സ്വാതന്ത്ര്യദിനം, സത്യാഗ്രഹം, അവധിദിനങ്ങൾ,
തൊഴിൽസമയം, കുറഞ്ഞ വേതനം, അഴിമതി
എന്നിവയെപ്പറ്റിയെല്ലാം അവർ കേട്ടെന്നുവരും.

ദേവാലയത്തിലേക്ക് അവരെ കൂടെക്കൂട്ടരുത്
നിങ്ങളുടെ ദൗർബല്യത്തെയും വ്യാജദൈവത്തെയും
അറിയുന്നതോടെ അവർ നിങ്ങളെ കുത്തിപ്പറയാൻ തുടങ്ങും

തീൻമേശക്കരികിലേക്കും അടുപ്പിക്കരുത്
അവർ ഭക്ഷണം ചോദിച്ചേക്കും അല്ലെങ്കിൽ
നിങ്ങളുടെ വിഭവസമൃദ്ധമായ അത്താഴത്തിലവർ കണ്ണുവെക്കും.

തുടക്കത്തിൽ ചെറിയ നടത്തങ്ങൾക്ക് ഉപയോഗിക്കാം
പിന്നെ പതുക്കെ ദൂരം കൂട്ടിക്കൊണ്ടിരിക്കുക
തങ്ങൾ ചെയ്യേണ്ട ജോലി എത്രയുണ്ടെന്ന് അവർ അറിയരുത്.

മുറുകി കിടക്കുന്ന വാറുകൾ അയച്ചുവെക്കുക
സന്തോഷം എന്തെന്ന് അവർ അറിയട്ടെ
അവർ വളർന്നു വലുതാകുകയാണ്
പരുപരുത്ത വാറുകളിൽ പഴകിയ എണ്ണ അൽപ്പം പുരട്ടുക
തങ്ങൾ മിനുക്കപ്പെടുന്നുണ്ടെന്ന് അവർക്കു തോന്നട്ടെ.

ഇപ്പോൾ അവർ വിധേയരായ തൊഴിലാളികൾ
നിങ്ങളുടെ കൊഴുത്ത കാലിനായി
എത്രനേരം വേണമെങ്കിലും പണിയെടുക്കും.

ഗോപാ‍ല്‍ ഹൊണാല്‍ഗെരെ (1942–2003): കർണ്ണാടകയിൽ നിന്നുള്ള ഇന്ത്യൻ ഇംഗ്ലീഷ് കവിയായിരുന്നു. ആദ്യത്തെ രണ്ട് പുസ്തകങ്ങൾ റൈറ്റേഴ്സ് വർക്ക്ഷോപ്പ് പുറത്തിറക്കി. പിന്നീട് നാല് കവിതാസമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചുവെങ്കിലും അധികം ആളുകൾക്കിടയിലേക്ക് എത്തിപ്പെട്ടിരുന്നില്ല. സമാഹരിച്ച കവിതകൾ 2020ൽ പോയട്രിവാല പുറത്തിറക്കി.

വായിക്കുന്നയാളെ തിരഞ്ഞെടുക്കൽ

വായിക്കുന്നയാളെ തിരഞ്ഞെടുക്കൽ

റ്റെഡ് കൂസെർറ്റെഡ് കൂസെർ

ആദ്യം, അവളെനിക്ക് സുന്ദരിയാകണം,
ഒരു ഉച്ചകഴിഞ്ഞനേരത്തെ
ഏറ്റവും ഏകാന്തമായ നിമിഷത്തിൽ
എന്റെ കവിതയുടെ അടുക്കലേക്ക്
അവൾ ശ്രദ്ധയോടെ നടന്നെത്തണം,
മുടി കഴുകിയിട്ടുള്ളതിനാൽ
അതിന്റെ നനവുണ്ടാകും കഴുത്തിൽ,
അവളൊരു മഴക്കോട്ട് ധരിച്ചിരിക്കണം,
കഴുകിക്കാൻ കാശില്ലാത്തതിനാൽ
അഴുക്കുപിടിച്ച, പഴക്കംച്ചെന്ന ഒന്ന്.
തന്റെ കണ്ണടകൾ പുറത്തെടുത്ത്
അവിടെ ആ പുസ്തകക്കടയിൽ
അവൾ എന്റെ കവിതകൾക്കുമേൽ
വിരലോടിക്കും, എന്നിട്ട് അത്
ഷെൽഫിലേക്ക് തിരികെവെക്കും,
അവൾ തന്നോടുതന്നെ പറയും:
"ഇത്രയും കാശിനു എനിക്കെന്റെ
മഴക്കോട്ട് കഴുകിക്കിട്ടും."
അങ്ങനെയവൾ അത് ചെയ്യും.
അലറിവിളിക്കൽ

അലറിവിളിക്കൽ

സൈമൺ ആർമിറ്റാജ്സൈമൺ ആർമിറ്റാജ്

ഞങ്ങൾ സ്കൂൾ മുറ്റത്തേക്കു പോയി,
ഞാനും അവനും; അവന്റെ പേരോ
മുഖമോ ഇപ്പോൾ ഓർക്കുന്നില്ല.

മനുഷ്യരുടെ ശബ്ദത്തിന്റെ പരിധി
എത്രത്തോളമെന്നു നോക്കുകയായിരുന്നു
ഞങ്ങൾ: തന്നാലാകുന്നയത്രയും ഉച്ചത്തിൽ
അവന് അലറിവിളിക്കണമായിരുന്നു,
ഞാൻ നിൽക്കുന്നിടത്ത് ഒച്ചയെത്തിയാൽ
ഞാൻ കൈപ്പൊക്കിക്കാണിക്കണം.

കളിസ്ഥലത്തിന്റെ അറ്റത്തു നിന്നുമവൻ
അലറിവിളിച്ചു; ഞാൻ കൈപ്പൊക്കി.
കളിസ്ഥലത്തിനപ്പുറത്തെ റോഡിനറ്റത്തു
നിന്നും അവൻ ഉച്ചത്തിൽ കൂവി,

അടിവാരത്തുനിന്നും ഫ്രെട്ട്വെൽ ഫാമിന്റെ
കാവൽമാടത്തിൽ നിന്നും അവൻ കൂവി—
അപ്പോഴൊക്കെ ഞാൻ കൈപ്പൊക്കിക്കാണിച്ചു.

പിന്നീട് അവൻ നാടുവിട്ടുപോയി,
വെസ്റ്റേൺ ഓസ്ട്രേലിയയിൽ, ഇരുപതുവർഷം.
അണ്ണാക്കിൽ വെടിയേറ്റ തുളയോടെ അവൻ മരിച്ചു.

എനിക്കു പേരോ മുഖമോ ഓർത്തെടുക്കാനാകാത്ത
ചെറുക്കാ, അലറിവിളിക്കുന്നത് നിനക്കിപ്പോ നിർത്താം,
എനിക്കിപ്പോഴും നിന്നെ കേൾക്കാനാകുന്നുണ്ട്.

"The Shout" by Simon Armitage from 'The Shout: Selected Poems'

സൈമൺ ആർമിറ്റാജ് (ജനനം1963): യുകെയുടെ ആസ്ഥാന കവി. ഇരുപതിലേറെ കവിതാസമാഹാരങ്ങൾ. ഫോർവേഡ് പോയട്രി പ്രൈസ്, ലന്നൻ അവാർഡ്, കവിതയ്ക്കുള്ള കീറ്റ്സ്-ഷെല്ലി പ്രൈസ്, രാജ്ഞിയുടെ ഗോൾഡ് മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. 

»