— കരോളിൻ ഫോർഷേനിങ്ങൾ കേട്ടത് സത്യമാണ്. ഞാൻ അയാളുടെ വീട്ടിൽ ചെന്നിരുന്നു. അയാളുടെ ഭാര്യ കാപ്പിയും പഞ്ചസാരയും ഒരു ട്രേയിൽ കൊണ്ടുവന്നു. അയാളുടെ മകൾ നഖങ്ങൾ വെട്ടിമിനുക്കുകയായിരുന്നു, മകൻ രാത്രി പുറത്തുപോയി. അവിടെ ദിനപത്രങ്ങളുണ്ടായിരുന്നു, വളർത്തുനായ്ക്കളുണ്ടായിരുന്നു, അയാൾക്കരികിലെ തലയണപ്പുറത്ത് ഒരു പിസ്റ്റളുമുണ്ടായിരുന്നു. വീടിനു മുകളിലൂടെ കറുത്ത ചരടിൽ ചന്ദ്രൻ അനാവൃതമായി തൂങ്ങിനിന്നു. ടെലിവിഷനിൽ പോലീസുകാരുടെ പരിപാടിയായിരുന്നു. അത് ഇംഗ്ലീഷിലായിരുന്നു. വീടിനു ചുറ്റുമുള്ള മതിലുകളിൽ പൊട്ടിയ കുപ്പിച്ചില്ലുകൾ പതിപ്പിച്ചിരുന്നു, ഒരാളുടെ കാൽമുട്ടുകൾ ചുരണ്ടിയെടുക്കാനോ കൈകൾ ചീളുകളായി ഉരിഞ്ഞെടുക്കാനോ പാകത്തിൽ. ജനലുകളിൽ മദ്യശാലകളിലേതുപോലുള്ള ഇരുമ്പഴികൾ. ഞങ്ങൾ അത്താഴം കഴിച്ചു, ആട്ടിറച്ചി, നല്ല വീഞ്ഞ്. വേലക്കാരിയെ വിളിക്കാൻ മേശപ്പുറത്ത് ഒരു സ്വർണ്ണമണി വെച്ചിരുന്നു. വേലക്കാരി പച്ചമാങ്ങകളും ഉപ്പും ഒരുതരം അപ്പവും കൊണ്ടുവന്നു. ഈ രാജ്യം എങ്ങനെയുണ്ടെന്ന് എന്നോടു ചോദിച്ചു. സ്പാനിഷിൽ ഒരു ചെറിയ പരസ്യമുണ്ടായിരുന്നു. അയാളുടെ ഭാര്യ എല്ലാം എടുത്തുമാറ്റി. ഭരിക്കുന്നത് എത്ര ബുദ്ധിമുട്ടായിത്തീർന്നിരിക്കുന്നു എന്നതിനെക്കുറിച്ചും സംസാരമുണ്ടായി. ടെറസിലിരുന്ന തത്ത 'ഹലോ' പറഞ്ഞു. കേണൽ അതിനോട് വായടയ്ക്കാൻ പറഞ്ഞുകൊണ്ട്, മേശയിൽനിന്നും എഴുന്നേറ്റു. എന്റെ സുഹൃത്ത് കണ്ണുകൾകൊണ്ട് എന്നോട് പറഞ്ഞു: ഒന്നും പറയരുതേ. കേണൽ തിരിച്ചുവന്നു, പലചരക്ക് വീട്ടിലെത്തിക്കാൻ ഉപയോഗിക്കുന്ന ചാക്കുമായി. അയാൾ അതിൽനിന്ന് അനേകം മനുഷ്യച്ചെവികൾ മേശപ്പുറത്തേക്ക് ചൊരിഞ്ഞു. ഉണക്കിയ പീച്ച് കഷണങ്ങൾ പോലെയായിരുന്നു അവ. ഇങ്ങനെയല്ലാതെ ഇത് പറയാൻ മറ്റൊരു വഴിയില്ല. അയാൾ അവയിലൊന്ന് കൈയിലെടുത്തു, ഞങ്ങളുടെ മുഖത്തിനുനേരെ വീശി, പിന്നെ വെള്ളമുള്ള ഗ്ലാസിലേക്കിട്ടു. അതിനതിൽ ജീവൻ കിട്ടി. ഈ തമാശകളൊക്കെ എനിക്ക് മതിയായെന്ന് അയാൾ പറഞ്ഞു. ആരുടെയെങ്കിലും അവകാശങ്ങളെക്കുറിച്ചാണെങ്കിൽ, നിങ്ങളുടെ ആളുകളോട് സ്വയമങ്ങ് പോയുണ്ടാക്കാൻ പറ. അയാൾ കൈകൊണ്ട് ചെവികളെല്ലാം നിലത്തേക്ക് തൂത്തിട്ടുകൊണ്ട് അവസാനത്തെ വീഞ്ഞുമായി ഗ്ലാസ് ഉയർത്തി. 'നിങ്ങളുടെ കവിതയ്ക്കായി, അല്ലേ?' അയാൾ പറഞ്ഞു. നിലത്തുകിടന്ന ചെവികളിൽ ചിലത് അയാളുടെ ഒച്ചയുടെ ശകലം പിടിച്ചെടുത്തു. ചില ചെവികൾ നിലത്തോടുചേർന്നമർന്നു.
കരോളിൻ ഫോർഷേ (Carolyn Forché, 1950) അമേരിക്കൻ കവിയും മനുഷ്യാവകാശ പ്രവർത്തകയുമാണ്. എൽ സാൽവദോറിലെ രാഷ്ട്രീയഹിംസയെക്കുറിച്ചുള്ള അനുഭവങ്ങൾ അവരുടെ കവിതകളിൽ പ്രതിഫലിക്കുന്നു.


— ബില്ലി കോളിൻസ് 
— ടോണിനോ ഗുവേര
— തദേവുഷ് ഡബ്രോവ്സ്കി
— മാർക്ക് സ്ട്രാൻഡ്