പൊരുത്തപ്പെടൽ

പൊരുത്തപ്പെടൽ

റാഫേൽ കഡേനാസ്
റാഫേൽ കഡേനാസ്
കവിതേ, നമുക്കൊരു യോജിപ്പിലെത്താം.
നീ അർത്ഥമാക്കാത്ത കാര്യങ്ങൾ പറയാൻ
ഞാൻ നിന്നെ നിർബന്ധിക്കില്ല,
എൻ്റെ ആഗ്രഹങ്ങളോട് നിനക്ക്
ഇഷ്‌ടക്കേടുണ്ടാകാനും ഇടവരില്ല.
നമ്മളിരുവരും ഏറെ പോരടിച്ചിരിക്കുന്നു.
എനിക്ക് അറിവില്ലാത്ത പലതും
നിനക്ക് അറിയാമെന്നിരിക്കെ
എന്നെപ്പോലെയായിരിക്കാൻ
നീ ശഠിക്കുന്നതെന്തിന്?
എന്നിൽ നിന്നും വിടുതൽ നേടി
അകന്നു പോകൂ,
പിന്തിരിഞ്ഞു നോക്കാതിരിക്കൂ.
സമയം കളയാതെ വേഗം രക്ഷപ്പെടൂ.
നോക്കൂ, എപ്പോഴും നീ
എന്നെയും കവിഞ്ഞ് നിൽക്കാറുണ്ട്,
നിന്നെ പ്രചോദിപ്പിക്കുന്നത്
എങ്ങനെ പറയണമെന്ന് നിനക്കറിയാം,
എനിക്കതറിയില്ല,
കാരണം നീ നിന്നെയും കവിയുന്നു,
നിന്നിൽ സ്വയം അംഗീകരിക്കപ്പെടാൻ
ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
എനിക്ക് പലവിധ മോഹങ്ങളുണ്ട്
നിനക്ക് അങ്ങനെയൊന്നുമില്ല,
കടന്നുപോകുന്ന കൈകളേതെന്ന് നോക്കാതെ
നീ നിൻ്റെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു,
നീ കൈവിട്ടുപോകുമ്പോൾ അത് കരുതുന്നു
നിന്നെയത് സ്വന്തമാക്കിയിട്ടുണ്ടെന്ന്,
എഴുന്നുനിൽക്കുന്ന ഒരു വസ്തുപോലെ.
എഴുതുന്നയാളെ നിൻ്റെ ദിശയിലേക്ക്
നിർബന്ധിച്ച് കൊണ്ടുവരൂ,
അയാൾക്കാകെ അറിയാവുന്നത്
എങ്ങനെ ഒളിപ്പിക്കാമെന്നും
പുതിയതിനെ മറച്ചുവെക്കാമെന്നും
എങ്ങനെ ഒന്നുമില്ലാതാക്കാമെന്നുമാണ്.
അയാൾ കാണിച്ചുതരുന്നത്
ആവർത്തിച്ചു പഴകി തളർന്നതിനെയാണ്.

കവിതേ,
നിന്നിൽ നിന്നും എന്നെ
അകറ്റി നിർത്തിയാലും.

“Las Paces” by Rafael Cadenas

റാഫേൽ കഡേനാസ് (1930-): വെനസ്വേലൻ കവിയും പരിഭാഷകനും. മിഗ്വേൽ ഡെ സെർവാന്റെസ് പ്രൈസ്, സാഹിത്യത്തിനുള്ള ദേശീയ പുരസ്കാരം, കവിതയ്ക്കുള്ള ഹുവാൻ അന്തോണിയോ പെരെസ് ബൊനാൾഡെ അന്താരാഷ്ട്ര പുരസ്കാരം, ഗാർസിയ ലോർക്ക പ്രൈസ് തുടങ്ങിയ ലഭിച്ചിട്ടുണ്ട്.
രണ്ട് കവിതകൾ

രണ്ട് കവിതകൾ

ടറെക് എൽതയ്യെബ്
ടറെക് എൽതയ്യെബ്

തെളിച്ചമുള്ള സംസാരം


ഭക്ഷണശാലകളിലും കഫേകളിലും
കാര്യങ്ങൾക്കെല്ലാം അൽപ്പായുസ്സേയുള്ളൂ.

ഒരു ഗ്ലാസ്സ് വീഴുന്നു,
പൊട്ടുന്നു,
വിളമ്പുകാരി ക്ഷമ ചോദിക്കുന്നു.
ഒരു ഗ്ലാസ്സ് ഇല്ലാതെയാകുന്നു,
മറ്റൊന്ന് ഇതിനോടകം തയ്യാറാകുന്നു.

ഒരു ഗ്ലാസ്സ് വീണുടയുന്നു,
ഒരു സംഭാഷണം മുറിയുന്നു,
വിളമ്പുകാരി ക്ഷമ ചോദിക്കുന്നു.
ഒരു സംഭാഷണം ഇല്ലാതെയാകുന്നു,
മറ്റൊരു സംഭാഷണത്തിന് തുടക്കമാകുന്നു.

കാപ്പിയും വെള്ളവും


ദിവസം ഒരു നൂറുതവണയെങ്കിലും
അവൻ പറയുന്നു: "എനിക്ക് മടങ്ങിപ്പോകണം.
ഇവിടെ ഒരു ദയയുമില്ല. അവിടെ, അവിടെയെത്ര
അനുഗ്രഹീതവും ദയയുള്ളതുമൊക്കെയാണ്..."
പിന്നെ അവൻ മിണ്ടാതെയിരിക്കും.

ഞാൻ അവനോട് ചോദിക്കും:
"അവിടെ? അവിടെയെന്നാൽ എവിടെ?"
അവൻ എവിടേക്കോ വിരൽചൂണ്ടും,
മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടാകില്ല,
പിന്നെയവൻ ഒട്ടും മിണ്ടാതെയാകും.

ഞാൻ അവൻ്റെ കൈപ്പിടിച്ചുകൊണ്ട്
ഒരു കഫേയിലെ ഒഴിഞ്ഞ മൂലയിലുള്ള
മേശയ്ക്കരികിൽ ചെന്നിരുന്നു;
അവനു കാപ്പി ഓർഡർ ചെയ്തു
എനിക്ക് വെള്ളവും.

അവനോട് അറബിയിൽ സംസാരിച്ചുകൊണ്ട്
കാപ്പിയിൽ ഞാൻ വെള്ളം ചേർത്തിളക്കി.
വെറിപിടിച്ചുകൊണ്ട് അവൻ പറഞ്ഞു:
"നിങ്ങൾക്കെന്താ വട്ടാണോ?"

അവൻ കാപ്പിയിൽ നിന്നും
വെള്ളം തിരിച്ചെടുക്കാൻ
ശ്രമിച്ചുകൊണ്ടിരുന്നു.

അവൻ ശ്രമിച്ചുകൊണ്ടേയിരുന്നു

വെള്ളത്തെ
വെള്ളത്തിലേക്കുതന്നെ
തിരിച്ചെടുക്കാൻ.

Tarek Eltayeb

ടറെക് എൽതയ്യെബ് (ജനനം 1959): ഈജിപ്ഷ്യൻ-സുഡാനീസ് എഴുത്തുകാരൻ. 1984 മുതൽ വിയന്നയിൽ താമസിക്കുന്നു.
പരിഭാഷയിൽ കണ്ടുകിട്ടിയത്

പരിഭാഷയിൽ കണ്ടുകിട്ടിയത്

എലൈൻ എഗ്വി
എലൈൻ എഗ്വി
കവിത, പരിഭാഷയിൽ വായിക്കാൻ ഞാൻ എല്ലായിപ്പോഴും ഇഷ്ടപ്പെട്ടു, വാസ്തവത്തിൽ, അതാണ് ഞാൻ തിരഞ്ഞെടുക്കുന്ന രീതിയും.

മറ്റൊരു ഭാഷയിലേക്ക് പലായനം ചെയ്യുമ്പോൾ ഒരു ഭാഷയുണ്ടാക്കുന്ന ഒച്ചയാണ് കവിത.

പൊതുവെ പറയാറുള്ളതുപോലെ, നഷ്ടമായത് എന്താണെന്നാണോ നിങ്ങൾക്ക് തോന്നുന്നത് അതിനെ ഭാവനയ്ക്ക് വിട്ടുനൽകുന്നതാണ് നല്ലത്.

ഒരു സാധാരണ കവിതയ്ക്ക് പോലുമത് അവര്‍ണ്ണനീയമായ ഉൾക്കാമ്പ് നൽകുന്നു.

വായിക്കുന്ന ആളിൽ നിന്നും കൂടുതൽ പങ്കാളിത്തമുണ്ടാകുന്നത് മഹത്തായ ആനന്ദാനുഭൂതിയിലേക്ക് നയിക്കുന്നു.

ഒരു മോശം പരിഭാഷ, വികലമായ ഒന്നുതന്നെ, സവിശേഷരീതിയിൽ അത് മനോഹരമാകുന്നു.

ഒരു പരിഭാഷകന് ഇല്ലാതാക്കാനാകാത്തത് എന്താണോ അതാണ് കവിത.

അതിജീവിക്കാനുള്ള അതിൻ്റെ മനഃശക്തി, സ്വന്തം ഭൂമിയിൽ നിന്നും വേരുപിഴുത് പലായനം ചെയ്യാനുള്ള അതിൻ്റെ സന്നദ്ധത സ്‌തുത്യര്‍ഹമാണ്. ആണത്തമെന്നുപോലും എനിക്ക് പറയാൻ തോന്നുന്നു.

പരിഭാഷ ചെയ്യാനാകാത്ത ഒരു കവിത, അത് അത്രത്തോളം അതിൻ്റെ എഴുത്തുകാരനോട് ചേർന്നുനിൽക്കുന്നു. അതത്രയും പരുക്കനാണ്.

പരിഭാഷ ചെയ്യാനാകാത്ത ഒരു കവിത, അതിൻ്റെ അർത്ഥം വെളിപ്പെടുത്തുന്നില്ലെങ്കിൽ, അതിൻ്റെ അതിരുകളിൽ അത്രത്തോളം കാവലുണ്ടെങ്കിൽ, പറയാതിരിക്കുന്നതാണ് നല്ലത്.

കാലങ്ങളായി ഞാൻ ലോകത്തെല്ലായിടത്തു നിന്നുമുള്ള എഴുത്തുകാരെ പകർത്തി, അങ്ങനെ ഒരു നാൾ അതെനിക്കും സംഭവിച്ചു. ചിലപ്പോൾ ഞാൻ അനുകരിച്ചിരുന്നത് പരിഭാഷകനെ ആയിരുന്നിരിക്കും, കവിയെ ആയിരിക്കില്ല. ഈ ആശയമെനിക്ക് ഇഷ്ടപ്പെട്ടു, അങ്ങനെ എനിക്കു കൂടുതൽ എഴുതണമെന്നായി.

വില്യം കാർലോസ് വില്യംസിനെ വായിക്കാൻ ഫ്രഞ്ച് പഠിക്കുന്നത് വളരെ നന്നായിരിക്കും.

പരിഭാഷകരാണ് യഥാർത്ഥത്തിൽ അനുഭവജ്ഞാനാതീതർ.

“Found in Translation” by Elaine Equi from Ripple Effect: New and Selected Poems

എലൈൻ എഗ്വി (1953-): അമേരിക്കൻ കവിയും അദ്ധ്യാപികയും. 
വളരെയേറെ സന്തോഷം

വളരെയേറെ സന്തോഷം

നവോമി ശിഹാബ് ന്യേ
നവോമി ശിഹാബ് ന്യേ
വളരെയേറെ സന്തോഷം കൊണ്ട് എന്ത്
ചെയ്യാനാകുമെന്നറിയുക പ്രയാസം.
ദുഃഖമായിരുന്നെങ്കിൽ നേരിടേണ്ടതായി
എന്തെങ്കിലുമുണ്ടായിരിക്കും,
മരുന്നും തുണിയും കൊണ്ട്
ഒപ്പിയെടുക്കാനൊരു മുറിവെങ്കിലും.
ലോകം നിങ്ങൾക്കു ചുറ്റും വീണുടയുമ്പോൾ
പെറുക്കിയെടുക്കേണ്ടതായ കഷ്ണങ്ങളുണ്ട്,
കൈയ്യിൽ കരുതേണ്ടതായ എന്തെങ്കിലും,
അനുമതിശീട്ടോ ചില്ലറയോ പോലെ.

സന്തോഷം പൊങ്ങിയൊഴുകുന്നു.
അതിനെ താങ്ങിപ്പിടിച്ചു നിർത്താൻ
അതിന് നിങ്ങളെ ആവശ്യമില്ല.
അതിന് ഒന്നും ആവശ്യമില്ല.
അയൽവീടിൻ്റെ മേൽക്കൂരയിൽ
സന്തോഷം ചെന്നിറങ്ങുന്നു, പാടുന്നു,
അതിന് തോന്നുമ്പോൾ മാഞ്ഞുപോകുന്നു.
രണ്ടായാലും നിങ്ങൾക്ക് സന്തോഷം.
ഒരിക്കൽ ശാന്തമായൊരു ഏറുമാടത്തിൽ
കഴിഞ്ഞിരുന്ന നിങ്ങളിപ്പോൾ
ഒച്ചയും പൊടിയുമുള്ള ഖനിയിൽ
കഴിയുന്നെന്നായെങ്കിലും അക്കാര്യം
നിങ്ങളുടെ സന്തോഷം ഇല്ലാതാക്കുന്നില്ല.
എല്ലാത്തിനും അതിൻ്റേതായ ജീവിതമുണ്ട്,
കാപ്പി കേക്കിൻ്റെയും മൂപ്പെത്തിയ
പീച്ച് പഴത്തിൻ്റെയും സാധ്യതകളിലേക്ക്
ഉണരാൻ അതിനുമാകും.
തൂത്തുവാരേണ്ട തറയെ
ചെളിപിടിച്ച തുണിയെ
പോറൽവീണ റെക്കോർഡുകളെ
സ്നേഹിക്കാനും.

വളരെയേറെയുള്ള സന്തോഷത്തെ
ഉൾക്കൊള്ളാൻ ശേഷിയുള്ള
ഇടങ്ങളൊന്നുമില്ല എന്നിരിക്കെ,
നിങ്ങൾ തോൾ കുലുക്കി കൈകളുയർത്തുന്നു,
സന്തോഷം നിങ്ങളിൽ നിന്നും
നിങ്ങൾ തൊടുന്നവയിലേക്കെല്ലാം
ഒഴുകിയെത്തുന്നു.
ഒന്നിനും നിങ്ങളല്ല ഉത്തരവാദി.
അതിൻ്റെ പ്രസിദ്ധി നിങ്ങളെടുക്കുന്നില്ല,
രാത്രിയാകാശം നിലാവിൻ്റെ
പ്രസിദ്ധിയെടുക്കാത്ത പോലെ, എങ്കിലും
നിങ്ങളത് ഉൾക്കൊള്ളുന്നു, അത് പങ്കിടുന്നു,
ആ വഴിയേ അറിയപ്പെടുന്നു.

'So Much Happiness' by Naomi Shihab Nye from Words Under the Words: Selected Poems

നവോമി ശിഹാബ് ന്യേ (1952-): അമേരിക്കൻ കവി. പിതാവ് പാലസ്തീനിയൻ. മുപ്പതിലേറെ കവിതാസമാഹാരങ്ങൾ. 
രണ്ട് കവിതകൾ

രണ്ട് കവിതകൾ

സി. പി. സുരേന്ദ്രൻ
സി. പി. സുരേന്ദ്രൻ

ജിജ്ഞാസ


പുലർച്ചെ മൂന്ന് മണി.
വീട്ടിൽ അലാറമടിക്കുന്നു,
ആരോ ഒരാൾ ഡോർബെല്ലിൽ
ചാരിനിൽപ്പുണ്ട്. അത് അവളാണ്
മൂന്ന് വർഷങ്ങൾക്കു ശേഷം.
അവൻ അവളെ അകത്ത് കയറ്റി.
കുറച്ചു ചായയിട്ടു കൊടുത്തു.
ആ വീടിനുതന്നെ
തീകൊളുത്തിയേക്കാനാകുന്ന
തീപ്പെട്ടി കൊണ്ടവൾ സിഗരറ്റ് കത്തിച്ചു.
അവൾ ആ കാലാവസ്ഥയുടെ കെട്ടഴിച്ചു
അത് ന്യൂ യോർക്കിലേതായിരുന്നു.
അവർ ഒന്നും മിണ്ടാതെയിരുന്നു.
മുറി വികാരങ്ങളുടെ മ്യൂസിയമായി മാറി.

'Curios' by C. P. Surendran from Available Light: New and Collected Poems

ദൂരക്കാഴ്‌ച


നീ ദൂരേക്ക് നോക്കിയിരുന്നപ്പോൾ
വെയിലത്തൊരു നായ കോട്ടുവായിട്ടു.
അങ്ങകലെ, തുരങ്കം കണ്ണുകൾ
മൂടിക്കെട്ടിയ ട്രെയിനിന്റെ ജാലകങ്ങൾ
ഒന്നിനുപുറകെ ഒന്നായി കാഴ്ച വീണ്ടെടുത്തു.

നമ്മൾ ദൂരേക്ക് നോക്കിനിൽക്കുമ്പോൾ
സംഭവിക്കാനിടയുള്ള എല്ലാ കാര്യങ്ങളും
ഞാൻ ആലോചിച്ചു.

ഒരു കണ്ണുചിമ്മലിൽ
നമുക്ക് നഷ്ടമാകുന്ന ലോകം.

'Prospect' by C. P. Surendran from Available Light: New and Collected Poems

സി. പി. സുരേന്ദ്രൻ (1959-): ഇന്ത്യൻ ഇംഗ്ലീഷ് കവിയും നോവലിസ്റ്റും.