കന്യക

കന്യക

അമൃത പ്രീതംഅമൃത പ്രീതം

നിന്റെ കിടപ്പറയിലേക്കു വന്നുകയറിയപ്പോൾ
ഞാൻ ഒരാളല്ലായിരുന്നു, രണ്ടായിരുന്നു:
ഒരുവൾ വിവാഹിത,
മറ്റവൾ കളങ്കമേൽക്കാത്ത കന്യക.

നിന്റെ കൂടെക്കിടക്കാൻ കന്യകയെ
ബലി നൽകേണ്ടിയിരുന്നു—ഞാനവളെ കൊന്നു.
ചട്ടപ്രകാരം ഇത്തരം കൊലകൾ അനുവദനീയമാണ്,
ഇതോടൊപ്പമുണ്ടാകുന്ന അപമാനമൊഴികെ.
അതിനാൽ അപമാനഭാരം ഞാൻ പേറി.

നേരം വെളുത്തപ്പോൾ,
എന്റെ കൈകളിൽ ഞാൻ രക്തം കണ്ടു,
ശരീരത്തിലുണ്ടാകുന്ന മണങ്ങൾ
കഴുകിക്കളയുന്ന പോലെ
ഞാനത് കഴുകിക്കളഞ്ഞു.

പക്ഷേ, കണ്ണാടിയിൽ നോക്കിയപ്പോൾ
എനിക്കു മുന്നിൽ അതാ അവൾ നിൽക്കുന്നു;
കഴിഞ്ഞ രാത്രി ഞാൻ കൊന്നുകളഞ്ഞെന്ന്
കരുതിയ അതേ അവൾ തന്നെ.

ദൈവമേ! കിടപ്പറയിൽ അത്രയ്ക്കിരുട്ടായിരുന്നോ!
ആരെയാണ് ഞാൻ കൊല്ലേണ്ടിയിരുന്നത്,
ആരെയാണ് ഞാൻ കൊന്നിരിക്കുന്നത്?

അമൃത പ്രീതം (1919-2004): പഞ്ചാബിയിലും ഹിന്ദിയിലും എഴുതിയ കവിയും നോവലിസ്റ്റും. നൂറിലേറെ പുസ്തകങ്ങൾ രചിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടി. 
പുല്ല്

പുല്ല്

കാൾ സാൻഡ്ബർഗ്കാൾ സാൻഡ്ബർഗ്

ഓസ്റ്റർലിറ്റ്സിലും വാട്ടർലൂവിലും ശവങ്ങൾ അട്ടിയിടുക.
അതിന്മേൽ മണ്ണുകോരിയിട്ടുമൂടുക,
ഇനിയെന്നെ എന്റെ പണിയെടുക്കാൻ വിടുക—
       ഞാൻ പുല്ല്, ഞാനെല്ലാം മൂടിവെക്കുന്നു.

ഗെറ്റിസ്ബർഗിലും വൈപ്രസ്സിലും
വെർഡൂണിലും ശവങ്ങൾ കൂട്ടിയിടുക
അവയ്ക്കുമേൽ മണ്ണിടുക,
       എന്നെ എന്റെ പണിയെടുക്കാൻ വിടുക.

രണ്ട് വർഷം, പത്ത് വർഷം
പിന്നെ യാത്രക്കാർ കണ്ടക്റ്ററോട് ചോദിക്കുകയായി:
       'ഇതേതാണ് സ്ഥലം?'
       'നാമിപ്പോൾ എവിടെയാണ്?'

       ഞാനാണ് പുല്ല്,
       എന്നെ എന്റെ പണിയെടുക്കാൻ വിടുക.

കാൾ സാൻഡ്ബർഗ് (1878—1967): അമേരിക്കൻ കവി. കവിതയ്ക്കുള്ള പുലിറ്റ്സർ പ്രൈസ് രണ്ടുവട്ടം ലഭിച്ചു. 
നമ്മുടെ ഭയം

നമ്മുടെ ഭയം

സ്ബിഗ്നിയെഫ് ഹെർബെർട്ട്സ്ബിഗ്നിയെഫ് ഹെർബെർട്ട്

നമ്മുടെ ഭയം
നിശാവസ്ത്രം ധരിക്കുന്നില്ല,
അതിനില്ല മൂങ്ങയുടെ കണ്ണുകൾ,
അതൊരു പെട്ടിയും തുറക്കുന്നില്ല,
ഒരു മെഴുകുതിരിയും കെടുത്തുന്നില്ല
മരിച്ചവന്റെ മുഖം പോലും അതിനില്ല.

നമ്മുടെ ഭയം
കീശയിൽ കണ്ടെടുക്കുന്ന
ഒരു തുണ്ട് കടലാസ്സാണ്
"ഡ്ളുക തെരുവിൽ അപകടമെന്ന്
വോജ്‌ചിക്കിനു മുന്നറിയിപ്പ് നൽകുക"

നമ്മുടെ ഭയം
കൊടുങ്കാറ്റിന്റെ ചിറകിൽ ഉയരുന്നില്ല,
പള്ളിഗോപുരത്തിന്മേൽ ഇരിക്കുന്നില്ല,
അത് ഭൂമിയോളം താഴെയാണ്.
കമ്പിളിയുടുപ്പും ആയുധങ്ങളും
പലവകസാധനങ്ങളും ചേർത്ത്
തിരക്കിട്ടു കെട്ടിയുണ്ടാക്കിയ
ഭാണ്ഡത്തിന്റെ രൂപമാണതിനുള്ളത്.

നമ്മുടെ ഭയത്തിനു
മരിച്ച ഒരാളുടെ മുഖമില്ല.
മരിച്ചവർ നമ്മോട് സൗമ്യരാണ്
നാമവരെ നമ്മുടെ ചുമലിലേറ്റുന്നു
ഒരേ പുതപ്പിനുള്ളിൽ ഉറങ്ങുന്നു
അവരുടെ കൺകൾ അടയ്ക്കുന്നു
ചുണ്ടുകൾ നേരെയാക്കുന്നു
വരണ്ട ഒരിടം കണ്ടെത്തി
അവരെ കുഴിച്ചിടുന്നു

അധികം ആഴത്തിലല്ല
ആഴം കുറഞ്ഞുമല്ല.

സ്ബിഗ്നിയെഫ് ഹെർബെർട്ട് (1924–1998): പോളിഷ് കവി. നിയമബിരുദധാരിയായ ഹെർബെർട്ടിന്റെ കാവ്യഭാഷ നിയമഭാഷയുടെ പൊതുസ്വഭാവങ്ങളായ ഗഹനമായ ശുഷ്കതയും കണിശതയും ഉൾക്കൊള്ളുന്നു. ചരിത്രവും രാഷ്ട്രീയവും ഹെർബെർട്ടിന്റെ കവിതയിൽ പ്രധാനമാണ്. നാസികൾക്കെതിരെയും സ്റ്റാലിനിസത്തിനെതിരെയും നിലപാടെടുത്ത അദ്ദേഹത്തെ അസ്സൽ രാഷ്ട്രീയകവിയെന്നു വിശേഷിപ്പിക്കാറുണ്ട്.

രണ്ട് തുള്ളികൾ

രണ്ട് തുള്ളികൾ

സ്ബിഗ്നിയെഫ് ഹെർബെർട്ട്സ്ബിഗ്നിയെഫ് ഹെർബെർട്ട്

കാടുകൾ കത്തിയെരിയുകയായിരുന്നു.
അവരോ പരസ്പരം കൈകളാൽ
കഴുത്തിൽ ചുറ്റിപ്പുണരുകയായി,
പനിനീർപ്പൂച്ചെണ്ടുകളെയെന്നപോലെ.

അഭയം തേടിയാളുകൾ ഓടിക്കൊണ്ടിരുന്നു,
തന്റെ പെണ്ണിന്റെ മുടിയുടെ ആഴങ്ങളിൽ
ഒരുവനൊളിക്കാമെന്നവൻ പറഞ്ഞു.

ഒരേ പുതപ്പിനുള്ളിൽ കിടന്നവർ
നാണിപ്പിക്കും വാക്കുകൾ കാതിലോതി,
പ്രേമിക്കുന്നുവരുടേതായ പ്രാർത്ഥന.

സ്ഥിതി പിന്നെയും മോശമായപ്പോൾ
അവർ അന്യോന്യം കണ്ണുകളിലേക്ക് കയറി
കൺപോളകൾ മുറുക്കിയടച്ചു.

കൺപീലികളിൽ തീനാളമെത്തിയതു പോലും
അറിയാത്തവണ്ണം അവരുടെ കണ്ണുകളടഞ്ഞുകിടന്നു.

ഒടുക്കംവരെയും അവർ ധീരർ.
ഒടുക്കംവരെയും അവർ വിശ്വസ്തർ.
ഒടുക്കംവരെയും അവർ സമാനർ.
മുഖത്തിന്റെ വക്കിൽ തങ്ങിനിൽക്കുന്ന
രണ്ട് തുള്ളികൾ പോലെ.

സ്ബിഗ്നിയെഫ് ഹെർബെർട്ട് (1924–1998): പോളിഷ് കവി. നിയമബിരുദധാരിയായ ഹെർബെർട്ടിന്റെ കാവ്യഭാഷ നിയമഭാഷയുടെ പൊതുസ്വഭാവങ്ങളായ ഗഹനമായ ശുഷ്കതയും കണിശതയും ഉൾക്കൊള്ളുന്നു. ചരിത്രവും രാഷ്ട്രീയവും ഹെർബെർട്ടിന്റെ കവിതയിൽ പ്രധാനമാണ്. നാസികൾക്കെതിരെയും സ്റ്റാലിനിസത്തിനെതിരെയും നിലപാടെടുത്ത അദ്ദേഹത്തെ അസ്സൽ രാഷ്ട്രീയകവിയെന്നു വിശേഷിപ്പിക്കാറുണ്ട്.

യുദ്ധം നന്നായി പണിയെടുക്കുന്നു

യുദ്ധം നന്നായി പണിയെടുക്കുന്നു

ദുന്യ മിഖെയിൽദുന്യ മിഖെയിൽ

യുദ്ധം എത്ര ഗംഭീരമാണ്!
എത്ര ഉത്സാഹഭരിതവും കാര്യക്ഷമവും!
അതിരാവിലെത്തന്നെ സൈറണുകളെ ഉണർത്തി,
ആമ്പുലൻസുകളെ പലയിടങ്ങളിലേക്ക് അയക്കുന്നു,
ശവങ്ങളെ വായുവിലൂടെ തൂക്കിയെടുക്കുന്നു,
മുറിവേറ്റവരിലേക്കു സ്ട്രെച്ചറുകൾ ഉരുട്ടുന്നു,
അമ്മമാരുടെ കണ്ണുകളിൽ നിന്നും മഴയെ
വിളിച്ചുവരുത്തുന്നു, ഭൂമിയെ കിളച്ചുമറിക്കുന്നു,
അവശിഷ്‌ടങ്ങളിൽ പലതും പുറത്തെടുക്കുന്നു;
ചിലത് ജീവനറ്റു മിനുങ്ങുന്നവ, മറ്റുള്ളവ
വിളറിവെളുത്ത് മിടിപ്പിനിയും നിലയ്ക്കാത്തവ.

അത് കുട്ടികളുടെ മനസ്സിൽ ഏറെ ചോദ്യങ്ങളുണ്ടാക്കുന്നു,
ആകാശത്തേക്ക് മിസൈലുകളും ബോംബുകളും
തൊടുത്തുവിട്ട് ദൈവങ്ങളെ രസിപ്പിക്കുന്നു,
പോർക്കളങ്ങളിൽ മൈൻ വിതയ്ക്കുന്നു,
തുളകളും പൊള്ളലുകളും ഉണ്ടാക്കിയെടുക്കുന്നു,
കുടിയേറിപ്പോകാൻ കുടുംബങ്ങൾക്ക് പ്രേരണയാകുന്നു,
ചെകുത്താനെ പഴിക്കുന്ന
പുരോഹിതരുടെ അരികത്തു നിൽക്കുന്നു
(പാവം ചെകുത്താൻ, അതിന് പൊള്ളുന്ന തീയ്യിൽ
ഒറ്റക്കൈയ്യുമായി നിൽക്കേണ്ടി വന്നിരിക്കുകയാണ്)
യുദ്ധം പണി തുടർന്നുകൊണ്ടേയിരിക്കുന്നു,
രാവെന്നോ പകലെന്നോയില്ലാതെ.

അത് സ്വേച്ഛാധിപതികൾക്ക് നീണ്ട പ്രസംഗങ്ങൾ
നടത്താൻ പ്രചോദനമാകുന്നു.
സേനാധിപതികൾക്ക് മെഡലുകൾ സമ്മാനിക്കുന്നു,
കവികൾക്ക് എഴുതാൻ പ്രമേയങ്ങൾ നൽകുന്നു,
കൃത്രിമാവയവ നിർമ്മാണ മേഖലയ്ക്ക്
നേട്ടമുണ്ടാക്കാനുള്ള വകയുണ്ടാക്കുന്നു,
ഈച്ചകൾക്ക് തീറ്റ കൊടുക്കുന്നു,
ചരിത്രപുസ്തകങ്ങളുടെ താളുകൾ കൂട്ടുന്നു,
കൊന്നവർക്കും കൊല്ലപ്പെട്ടവർക്കുമിടയിൽ
തുല്യത കൈവരുത്തുന്നു,
കാമുകരെ കത്തെഴുതാൻ പഠിപ്പിക്കുന്നു,
ചെറുപ്പക്കാരികളെ കാത്തിരിക്കാൻ ശീലിപ്പിക്കുന്നു,
ലേഖനങ്ങളും ചിത്രങ്ങളും കൊണ്ട്
പത്രത്താളുകൾ നിറയ്ക്കുന്നു.
അനാഥർക്ക് പുതിയ വീടുകൾ പണിയുന്നു,
ശവപ്പെട്ടിയുണ്ടാക്കുന്നവരെ ഉഷാറാക്കുന്നു,
ശവക്കുഴിവെട്ടുന്നവരെ മുതുകിൽതട്ടി പ്രശംസിക്കുന്നു.
നേതാവിന്റെ മുഖത്ത് ചിരി വരയ്ക്കുന്നു.

എത്ര നിസ്തുലമായ
ചുറുചുറുക്കോടെയാണ്
യുദ്ധം പണിയെടുക്കുന്നത്!
എന്നിട്ടും ഒരാൾക്കും പറയാനില്ല
അതിനോടൊരു നല്ല വാക്ക്.

"The War Works Hard" by Dunya Mikhail

ദുന്യ മിഖെയിൽ (ജനനം 1965): ഇറാഖിലെ ബാഗ്ദാദിൽ ജനനം. കവിയും പരിഭാഷകയും. സദ്ദാം ഹുസ്സൈൻ്റെ ശത്രുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് 1990കളിൽ അമേരിക്കയിലേക്ക് കുടിയേറി. അറബിയിലും ഇംഗ്ലീഷിലും എഴുതുന്നു. 

»