നിങ്ങളോടുതന്നെ നിന്ദ തോന്നുന്നതിന് സ്തുതി

നിങ്ങളോടുതന്നെ നിന്ദ തോന്നുന്നതിന് സ്തുതി

വീസ്വാവ ഷിംബോർസ്കവീസ്വാവ ഷിംബോർസ്ക

കഴുകൻ ഒരിക്കലും കുറ്റമേറ്റുപറയുന്നില്ല.
മനഃസ്സാക്ഷിക്കുത്തിനർത്ഥം പുള്ളിപ്പുലി അറിയുന്നില്ല.
ആക്രമിക്കുമ്പോൾ പിരാനയ്ക്കില്ലൊരു സങ്കോചവും.
കൈകളുണ്ടെങ്കിൽ പാമ്പുകൾ പറഞ്ഞേനെ, അവ ശുദ്ധമെന്ന്.

മനോവേദനയെന്തെന്ന് കുറുക്കൻ അറിയുന്നില്ല.
സിംഹങ്ങൾക്കും പേനിനും മുന്നോട്ടുപോക്കിൽ നിലതെറ്റുന്നില്ല,
എന്തിനു തെറ്റണം, തങ്ങളുടേത് ശരിയാണെന്നറിഞ്ഞിരിക്കെ?

കൊലയാളിത്തിമിംഗലങ്ങളുടെ ഹൃദയങ്ങളുടെ ഭാരം
ആയിരം കിലോയോളം വരുമെങ്കിലും
മറ്റേതൊരുരീതിയിലായാലും അവയെത്ര കുറവ്.

സൂര്യൻ്റെ ഈ മൂന്നാം ഗ്രഹത്തിൽ
മൃഗീയതയുടെ ലക്ഷണങ്ങളിൽ
മങ്ങലില്ലാത്ത മനഃസ്സാക്ഷി തന്നെ ഒന്നാമത്തേത്.

'In Praise of Feeling Bad About Yourself' by Wislawa Szymborska

വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

കന്യക

കന്യക

അമൃത പ്രീതംഅമൃത പ്രീതം

നിന്റെ കിടപ്പറയിലേക്കു വന്നുകയറിയപ്പോൾ
ഞാൻ ഒരാളല്ലായിരുന്നു, രണ്ടായിരുന്നു:
ഒരുവൾ വിവാഹിത,
മറ്റവൾ കളങ്കമേൽക്കാത്ത കന്യക.

നിന്റെ കൂടെക്കിടക്കാൻ കന്യകയെ
ബലി നൽകേണ്ടിയിരുന്നു—ഞാനവളെ കൊന്നു.
ചട്ടപ്രകാരം ഇത്തരം കൊലകൾ അനുവദനീയമാണ്,
ഇതോടൊപ്പമുണ്ടാകുന്ന അപമാനമൊഴികെ.
അതിനാൽ അപമാനഭാരം ഞാൻ പേറി.

നേരം വെളുത്തപ്പോൾ,
എന്റെ കൈകളിൽ ഞാൻ രക്തം കണ്ടു,
ശരീരത്തിലുണ്ടാകുന്ന മണങ്ങൾ
കഴുകിക്കളയുന്ന പോലെ
ഞാനത് കഴുകിക്കളഞ്ഞു.

പക്ഷേ, കണ്ണാടിയിൽ നോക്കിയപ്പോൾ
എനിക്കു മുന്നിൽ അതാ അവൾ നിൽക്കുന്നു;
കഴിഞ്ഞ രാത്രി ഞാൻ കൊന്നുകളഞ്ഞെന്ന്
കരുതിയ അതേ അവൾ തന്നെ.

ദൈവമേ! കിടപ്പറയിൽ അത്രയ്ക്കിരുട്ടായിരുന്നോ!
ആരെയാണ് ഞാൻ കൊല്ലേണ്ടിയിരുന്നത്,
ആരെയാണ് ഞാൻ കൊന്നിരിക്കുന്നത്?

അമൃത പ്രീതം (1919-2004): പഞ്ചാബിയിലും ഹിന്ദിയിലും എഴുതിയ കവിയും നോവലിസ്റ്റും. നൂറിലേറെ പുസ്തകങ്ങൾ രചിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടി. 
പുല്ല്

പുല്ല്

കാൾ സാൻഡ്ബർഗ്കാൾ സാൻഡ്ബർഗ്

ഓസ്റ്റർലിറ്റ്സിലും വാട്ടർലൂവിലും ശവങ്ങൾ അട്ടിയിടുക.
അതിന്മേൽ മണ്ണുകോരിയിട്ടുമൂടുക,
ഇനിയെന്നെ എന്റെ പണിയെടുക്കാൻ വിടുക—
       ഞാൻ പുല്ല്, ഞാനെല്ലാം മൂടിവെക്കുന്നു.

ഗെറ്റിസ്ബർഗിലും വൈപ്രസ്സിലും
വെർഡൂണിലും ശവങ്ങൾ കൂട്ടിയിടുക
അവയ്ക്കുമേൽ മണ്ണിടുക,
       എന്നെ എന്റെ പണിയെടുക്കാൻ വിടുക.

രണ്ട് വർഷം, പത്ത് വർഷം
പിന്നെ യാത്രക്കാർ കണ്ടക്റ്ററോട് ചോദിക്കുകയായി:
       'ഇതേതാണ് സ്ഥലം?'
       'നാമിപ്പോൾ എവിടെയാണ്?'

       ഞാനാണ് പുല്ല്,
       എന്നെ എന്റെ പണിയെടുക്കാൻ വിടുക.

കാൾ സാൻഡ്ബർഗ് (1878—1967): അമേരിക്കൻ കവി. കവിതയ്ക്കുള്ള പുലിറ്റ്സർ പ്രൈസ് രണ്ടുവട്ടം ലഭിച്ചു. 
നമ്മുടെ ഭയം

നമ്മുടെ ഭയം

സ്ബിഗ്നിയെഫ് ഹെർബെർട്ട്സ്ബിഗ്നിയെഫ് ഹെർബെർട്ട്

നമ്മുടെ ഭയം
നിശാവസ്ത്രം ധരിക്കുന്നില്ല,
അതിനില്ല മൂങ്ങയുടെ കണ്ണുകൾ,
അതൊരു പെട്ടിയും തുറക്കുന്നില്ല,
ഒരു മെഴുകുതിരിയും കെടുത്തുന്നില്ല
മരിച്ചവന്റെ മുഖം പോലും അതിനില്ല.

നമ്മുടെ ഭയം
കീശയിൽ കണ്ടെടുക്കുന്ന
ഒരു തുണ്ട് കടലാസ്സാണ്
"ഡ്ളുക തെരുവിൽ അപകടമെന്ന്
വോജ്‌ചിക്കിനു മുന്നറിയിപ്പ് നൽകുക"

നമ്മുടെ ഭയം
കൊടുങ്കാറ്റിന്റെ ചിറകിൽ ഉയരുന്നില്ല,
പള്ളിഗോപുരത്തിന്മേൽ ഇരിക്കുന്നില്ല,
അത് ഭൂമിയോളം താഴെയാണ്.
കമ്പിളിയുടുപ്പും ആയുധങ്ങളും
പലവകസാധനങ്ങളും ചേർത്ത്
തിരക്കിട്ടു കെട്ടിയുണ്ടാക്കിയ
ഭാണ്ഡത്തിന്റെ രൂപമാണതിനുള്ളത്.

നമ്മുടെ ഭയത്തിനു
മരിച്ച ഒരാളുടെ മുഖമില്ല.
മരിച്ചവർ നമ്മോട് സൗമ്യരാണ്
നാമവരെ നമ്മുടെ ചുമലിലേറ്റുന്നു
ഒരേ പുതപ്പിനുള്ളിൽ ഉറങ്ങുന്നു
അവരുടെ കൺകൾ അടയ്ക്കുന്നു
ചുണ്ടുകൾ നേരെയാക്കുന്നു
വരണ്ട ഒരിടം കണ്ടെത്തി
അവരെ കുഴിച്ചിടുന്നു

അധികം ആഴത്തിലല്ല
ആഴം കുറഞ്ഞുമല്ല.

സ്ബിഗ്നിയെഫ് ഹെർബെർട്ട് (1924–1998): പോളിഷ് കവി. നിയമബിരുദധാരിയായ ഹെർബെർട്ടിന്റെ കാവ്യഭാഷ നിയമഭാഷയുടെ പൊതുസ്വഭാവങ്ങളായ ഗഹനമായ ശുഷ്കതയും കണിശതയും ഉൾക്കൊള്ളുന്നു. ചരിത്രവും രാഷ്ട്രീയവും ഹെർബെർട്ടിന്റെ കവിതയിൽ പ്രധാനമാണ്. നാസികൾക്കെതിരെയും സ്റ്റാലിനിസത്തിനെതിരെയും നിലപാടെടുത്ത അദ്ദേഹത്തെ അസ്സൽ രാഷ്ട്രീയകവിയെന്നു വിശേഷിപ്പിക്കാറുണ്ട്.

രണ്ട് തുള്ളികൾ

രണ്ട് തുള്ളികൾ

സ്ബിഗ്നിയെഫ് ഹെർബെർട്ട്സ്ബിഗ്നിയെഫ് ഹെർബെർട്ട്

കാടുകൾ കത്തിയെരിയുകയായിരുന്നു.
അവരോ പരസ്പരം കൈകളാൽ
കഴുത്തിൽ ചുറ്റിപ്പുണരുകയായി,
പനിനീർപ്പൂച്ചെണ്ടുകളെയെന്നപോലെ.

അഭയം തേടിയാളുകൾ ഓടിക്കൊണ്ടിരുന്നു,
തന്റെ പെണ്ണിന്റെ മുടിയുടെ ആഴങ്ങളിൽ
ഒരുവനൊളിക്കാമെന്നവൻ പറഞ്ഞു.

ഒരേ പുതപ്പിനുള്ളിൽ കിടന്നവർ
നാണിപ്പിക്കും വാക്കുകൾ കാതിലോതി,
പ്രേമിക്കുന്നുവരുടേതായ പ്രാർത്ഥന.

സ്ഥിതി പിന്നെയും മോശമായപ്പോൾ
അവർ അന്യോന്യം കണ്ണുകളിലേക്ക് കയറി
കൺപോളകൾ മുറുക്കിയടച്ചു.

കൺപീലികളിൽ തീനാളമെത്തിയതു പോലും
അറിയാത്തവണ്ണം അവരുടെ കണ്ണുകളടഞ്ഞുകിടന്നു.

ഒടുക്കംവരെയും അവർ ധീരർ.
ഒടുക്കംവരെയും അവർ വിശ്വസ്തർ.
ഒടുക്കംവരെയും അവർ സമാനർ.
മുഖത്തിന്റെ വക്കിൽ തങ്ങിനിൽക്കുന്ന
രണ്ട് തുള്ളികൾ പോലെ.

സ്ബിഗ്നിയെഫ് ഹെർബെർട്ട് (1924–1998): പോളിഷ് കവി. നിയമബിരുദധാരിയായ ഹെർബെർട്ടിന്റെ കാവ്യഭാഷ നിയമഭാഷയുടെ പൊതുസ്വഭാവങ്ങളായ ഗഹനമായ ശുഷ്കതയും കണിശതയും ഉൾക്കൊള്ളുന്നു. ചരിത്രവും രാഷ്ട്രീയവും ഹെർബെർട്ടിന്റെ കവിതയിൽ പ്രധാനമാണ്. നാസികൾക്കെതിരെയും സ്റ്റാലിനിസത്തിനെതിരെയും നിലപാടെടുത്ത അദ്ദേഹത്തെ അസ്സൽ രാഷ്ട്രീയകവിയെന്നു വിശേഷിപ്പിക്കാറുണ്ട്.

»