വീട്

വീട്

നിക്കോള മാദ്‌സിറോവ്‌നിക്കോള മാദ്‌സിറോവ്‌

പട്ടണത്തിൻ്റെ അതിരിലായിരുന്നു എൻ്റെ താമസം
ആരാലും മാറ്റിസ്ഥാപിക്കാത്ത ബൾബുമായി 
നിൽക്കുന്ന തെരുവുവിളക്കുപോലെ.
ചുവരുകളെ മാറാലകൾ ചേർത്തുനിർത്തി,
ഞങ്ങളുടെ ചേർത്തുപിടിച്ച കൈകളെ വിയർപ്പും.
സ്വപ്നങ്ങളിൽ നിന്നും രക്ഷനേടാൻ ഞാൻ
എൻ്റെ ടെഡി ബെയറിനെ കൽഭിത്തിയിലെ
വിടവുകളിൽ ഒളിപ്പിച്ചിരുന്നു.

രാവും പകലും ഞാൻ ഉമ്മറപ്പടിയെ
ആളനക്കമുള്ളതാക്കി നിർത്തി.
പരിചിതമായ പൂവിലേക്കെപ്പോഴും തിരിച്ചെത്തുന്ന 
തേനീച്ചയെപ്പോലെയായിരുന്നു മടക്കം.
ഞാൻ വീടുവിട്ടുപോന്നപ്പോൾ അത് 
സമാധാനമുള്ള സമയമായിരുന്നു.

കടിച്ചുവെച്ച ആപ്പിൾ അതേമട്ടിലിരുന്നു,
കത്തിനുമേലെ ഒരു സ്റ്റാമ്പും, പഴയ വീടോട് കൂടി.

ജനനം മുതൽ ഞാൻ ശാന്തമായ ഇടങ്ങളിലേക്ക്
കുടിയേറിപ്പാർത്തുകൊണ്ടിരുന്നു,
എനിക്കുകീഴെ ശൂന്യത പറ്റിപ്പിടിച്ചു നിന്നു
മണ്ണിൻ്റെ ഭാഗമാണോ 
വായുമണ്ഡലത്തിൻ്റെ ഭാഗമാണോ
എന്നറിയാത്ത മഞ്ഞിനെപ്പോലെ.

'Home' by Nikola Madzirov from Remnants of Another Age

നിക്കോള മാദ്‌സിറോവ്‌ (ജനനം 1973): മാസിഡോണിയൻ കവിയും പരിഭാഷകനും. സമകാലീന യൂറോപ്യൻ കവിതയിലെ ഏറ്റവും പ്രധാനപ്പെട്ട കവികളിൽ ഒരാൾ. മുപ്പതിലേറെ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. 
മൂന്ന് അതിവിചിത്രപദങ്ങൾ

മൂന്ന് അതിവിചിത്രപദങ്ങൾ

വീസ്വാവ ഷിംബോർസ്കവീസ്വാവ ഷിംബോർസ്ക

ഭാവി എന്നു ഞാൻ ഉച്ചരിക്കുമ്പോൾ,
അതിന്റെ ആദ്യസ്വരം അതിനോടകം
ഭൂതകാലത്തിലേതാകുന്നു.

നിശബ്ദത എന്നു ഞാൻ ഉച്ചരിക്കുമ്പോൾ,
നിശബ്ദത ഞാൻ ഇല്ലാതാക്കുന്നു.

ഒന്നുമില്ല എന്നു ഞാൻ ഉച്ചരിക്കുമ്പോൾ,
ഇല്ലാത്തവയ്ക്ക് ഉൾക്കൊള്ളാനാവത്തതെന്തോ
ഞാൻ സൃഷ്ടിക്കുന്നു.

വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

റെസ്യുമെ തയ്യാറാക്കുമ്പോൾ

റെസ്യുമെ തയ്യാറാക്കുമ്പോൾ

വീസ്വാവ ഷിംബോർസ്കവീസ്വാവ ഷിംബോർസ്ക

എന്താണ് ചെയ്യേണ്ടതായിട്ടുള്ളത്?
അപേക്ഷ പൂരിപ്പിച്ച്
റെസ്യുമെ അതോടൊപ്പം വെക്കുക.

ജീവിതമെത്ര ദൈർഘ്യമേറിയതായാലും
റെസ്യുമെ ചുരുക്കിയെഴുതുന്നതാണ് നല്ലത്.
സംക്ഷിപ്തമാകണം, തെരഞ്ഞെടുത്ത വസ്തുതകൾ മാത്രം.
ചുറ്റുപാടുകൾക്കു പകരം മേൽവിലാസം മാത്രം.
അവ്യക്തമായ ഓർമ്മകൾക്കു പകരം സ്പഷ്ടമായ തീയ്യതികൾ.

പ്രണയങ്ങളിൽ, വിവാഹം മാത്രം സൂചിപ്പിക്കുക.
കുഞ്ഞുങ്ങളിൽ, ജനിച്ചവരെ മാത്രം.

നിങ്ങൾക്കു ആരെ അറിയാം എന്നതിനേക്കാൾ
നിങ്ങളെ ആരറിയും എന്നതിലാണ് കാര്യം.
യാത്രകളിൽ, വിദേശയാത്രകൾ മാത്രം സൂചിപ്പിക്കുക.
എന്തിലൊക്കെ അംഗത്വമുണ്ടെന്നു പറയാം,
എന്തിനാണെന്ന് പറയണ്ട.
ബഹുമതികൾ രേഖപ്പെടുത്താം,
അവ നേടിയെടുത്തവിധം വേണ്ട.

നിങ്ങൾ നിങ്ങളോടു ഇതേവരെ സംസാരിച്ചിട്ടില്ലെന്ന മട്ടിലെഴുതുക.
നിങ്ങളെ എപ്പോഴും ഒരുകൈ അകലെ നിർത്തുക.

നിങ്ങളുടെ പട്ടികൾ, പൂച്ചകൾ, പക്ഷികൾ,
പൊടിപിടിച്ച പ്രിയവസ്തുക്കൾ, കൂട്ടുകാർ, സ്വപ്‌നങ്ങൾ
ഇതേ കുറിച്ചൊന്നും മിണ്ടുകയേ വേണ്ട.

വിലയിടുക, മൂല്യമല്ല.
പദവിയെഴുതുക, ഉള്ളിലെന്തുണ്ടെന്നല്ല.
ചെരുപ്പളവെഴുതുക, എവിടേക്കു പോകുന്നെന്നല്ല,
ആ ഒരാൾ നിങ്ങളായിരിക്കുന്ന പോലെയെഴുതുക.

ഇതിനെല്ലാം പുറമെ,
ഒരു ചെവി കാണുംതരത്തിലുള്ള ഫോട്ടോ ചേർക്കുക.
അതിന്റെ ആകൃതിയിലാണ് കാര്യം, കേൾവിയിലല്ല.
അല്ലെങ്കിലും എന്താണ് കേൾക്കാനുള്ളത്?
ആവശ്യമില്ലാത്ത കടലാസുകൾ കീറിപ്പൊടിക്കുന്ന
യന്ത്രത്തിന്റെ ഒച്ചയല്ലാതെ.

വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ബ്രൂഗലിന്റെ രണ്ട് കുരങ്ങുകൾ

ബ്രൂഗലിന്റെ രണ്ട് കുരങ്ങുകൾ

വീസ്വാവ ഷിംബോർസ്കവിസ്ലാവ സിംബോർസ്ക

അവസാന പരീക്ഷയെക്കുറിച്ച്
ഞാൻ കാണുന്ന സ്വപ്നം ഇങ്ങനെ:
ജാലകപ്പടിമേൽ തുടലിലിട്ട
രണ്ട് കുരങ്ങുകൾ ഇരിക്കുന്നു.
അവർക്ക് പിന്നിൽ ഒഴുകുന്ന വാനം,
തിരയടിക്കുന്ന കടൽ.

മനുഷ്യവംശചരിത്രമാണ് പരീക്ഷ.
ഉത്തരം കിട്ടാതെ ഞാൻ വിക്കുന്നു.

ഒരു കുരങ്ങ് എന്നെ തുറിച്ചുനോക്കുകയാണ്,
പുച്ഛഭാവത്തിൽ കേൾക്കുകയാണ്.
മറ്റേ കുരങ്ങ് കിനാവുകണ്ടിരിക്കുകയാകണം
എങ്കിലും എനിക്കു ഉത്തരംമുട്ടുമ്പോൾ
തുടൽ പതിയെ കിലുക്കിക്കൊണ്ടവൻ
ചില സൂചനകൾ നൽകുന്നു.

വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഒടുക്കവും തുടക്കവും

ഒടുക്കവും തുടക്കവും

വീസ്വാവ ഷിംബോർസ്കവീസ്വാവ ഷിംബോർസ്ക

ഓരോ യുദ്ധത്തിനു ശേഷവും
ആരെങ്കിലും എല്ലാം വെടിപ്പാക്കേണ്ടതുണ്ട്.
സ്വമേധയാ പഴയപടിയാകാൻ
ഒന്നിനുമാകില്ലല്ലോ.

ശവങ്ങൾ നിറച്ച വണ്ടികൾക്കു
കടന്നുപോകണമെങ്കിൽ
ആരെങ്കിലും കെട്ടിടാവശിഷ്ടങ്ങൾ
റോഡരികിലേക്ക് തള്ളിനീക്കണം.

ചേറിനും ചാരത്തിനും ഇടയിലൂടെ,
സോഫാസ്പ്രിംഗുകൾക്കു ഇടയിലൂടെ,
ചില്ലുകഷ്ണങ്ങൾക്കും രക്തതുണികൾക്കും
ഇടയിലൂടെ ആരെങ്കിലും ഇഴഞ്ഞുപോകണം.

ചുവരുകൾക്കു താങ്ങുകിട്ടാൻ
ഒരാൾ തൂണൊരുക്കി കൊടുക്കണം,
ജനൽ ആരെങ്കിലും മിനുക്കിയെടുക്കണം,
വാതിൽ കട്ടളയിൽ ഉറപ്പിക്കാനും ആളുവേണം.

ശബ്ദശകലങ്ങളില്ല, ഫോട്ടോയെടുക്കാനൊന്നുമില്ല,
അതിനാകട്ടെ ഇനിയും കാലങ്ങളെടുക്കും.
എല്ലാ ക്യാമറകളും മറ്റു യുദ്ധങ്ങളിലേക്ക്
പോയിക്കഴിഞ്ഞു.

പാലങ്ങൾ വീണ്ടും പണിതുണ്ടാക്കണം,
റെയിൽവേസ്റ്റേഷനുകളുമതെ.
കുപ്പായക്കയ്യുകൾ തെരുത്തുകയറ്റിക്കയറ്റി
പിഞ്ഞിക്കീറിപ്പോകും.

അതെങ്ങനെയായിരുന്നെന്നു ഓർത്തെടുത്ത്
കൈയ്യിൽ ചൂലുമായി ഒരാൾ നിൽക്കുകയാണ്.
തകരാതവശേഷിച്ച തന്റെ തലയാട്ടിക്കൊണ്ട്
മറ്റൊരാൾ അതെല്ലാം കേൾക്കുകയാണ്.

ഇതൊക്കെ അൽപ്പം
മടുപ്പുളവാക്കുന്നതാണെന്നു കരുതുന്ന,
തിരക്കുള്ള മറ്റു ചിലരും സമീപത്തുണ്ട്.

ഓരോ കാലത്തും പൊന്തയിൽ നിന്നും
തുരുമ്പിച്ചൊരു വാദം തോണ്ടിയെടുക്കാനും
അത് കുപ്പക്കുഴിയിൽ കൊണ്ടുതള്ളാനും
ഒരാളുണ്ടായിരിക്കണം.

ഇതെല്ലാം എന്തായിരുന്നെന്നു അറിയുന്നവർ
ഇതേക്കുറിച്ചൊന്നും അറിയാത്തവർക്കു
വഴിമാറിക്കൊടുക്കേണ്ടിവരും.
ആദ്യം അധികമൊന്നുമറിയാത്തവർക്ക്
പിന്നെ ഒന്നുമറിയാത്തവർക്കായി,
ഒടുവിൽ ഒന്നുമേ അറിയാത്തവർക്കായി.

കാരണങ്ങളും കെടുതികളും
മൂടിമറച്ചുവളരും പുല്ലിന്മേൽ
മാനംനോക്കിയൊരാൾ കിടക്കേണ്ടതുണ്ട്,
കതിരും കടിച്ചുപിടിച്ച്.

വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

»